തീ കെടാതെ ബ്രഹ്മപുരം, പുകയടങ്ങാതെ കൊച്ചി

Monday 06 March 2023 12:06 AM IST

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ളാന്റിൽ കത്തിയ പ്ളാസ്റ്റിക് മാലിന്യങ്ങളിൽ നിന്നുയരുന്ന വിഷപ്പുകയിൽ നിന്ന് ഇന്നലെയും കൊച്ചി നഗരവും പരിസരപ്രദേശങ്ങളും മുക്തമായില്ല. പ്ളാന്റിലെ തീപിടിത്തം പൂർണമായും അണയ്ക്കാനായിട്ടില്ല. നാവിക സേനയുടേതുൾപ്പെടെ 32 ഫയർ ഫോഴ്സ് യൂണിറ്റുകൾ രാപ്പകൽ പ്ളാന്റിലുണ്ട്. ഇന്നലെ രാത്രി കാക്കനാട്, മരട് പ്രദേശങ്ങളിൽ കനത്ത പുക പരന്നു. ബ്രഹ്മപുരം പ്രദേശത്ത് ഇന്നലെ ജില്ലാ കളക്ടർ നിർദേശിച്ചതുപോലെ ജനങ്ങൾ അധികം പുറത്തിറങ്ങിയില്ല. വ്യാപാരസ്ഥാപനങ്ങളും തുറന്നില്ല.

പുകയും ദുർഗന്ധവും പരക്കുന്നുണ്ടെങ്കിലും കാര്യമായ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ശ്വാസതടസം അനുഭവപ്പെട്ട മൂന്ന് പേർ ചികിത്സ തേടി മടങ്ങി.

കൊച്ചി കോർപ്പറേഷനിലെയും തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികളിലും മൂന്ന് പഞ്ചായത്തുകളിലെയും ഏഴാം ക്ളാസ് വരെയുള്ള എല്ലാ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.

ഇന്നലെ രാവിലെ വ്യവസായ മന്ത്രി പി.രാജീവ്, ആരോഗ്യമന്ത്രി വീണ ജോർജ്, തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ അടിയന്തര ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ബ്രഹ്മപുരത്തെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക സമിതിക്കു രൂപം നൽകി. ആശങ്കാജനകമല്ല സ്ഥിതിയെന്ന് മന്ത്രിമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ആസ്ത്‌മ പോലുള്ള ശ്വാസകോശ രോഗങ്ങളുള്ളവരും കുഞ്ഞുങ്ങളും വൃദ്ധരും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും മറ്റുള്ളവർ എൻ-95 മാസ്ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

എറണാകുളം മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പ്രത്യേക സ്മോക്ക് വാർഡുകൾ തുറന്നിട്ടുണ്ട്. ശ്വാസകോശ രോഗവിദഗ്ദ്ധരുടെ സേവനവും  ഏർപ്പാടാക്കി.

പ്ളാന്റിൽ പ്രവർത്തിക്കുന്ന അഗ്നിശമന സേനാംഗങ്ങളും കോർപ്പറേഷൻ ജീവനക്കാരും ഉൾപ്പെടെ 27 പേർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടി. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ട് നാവിക സേനാ ഹെലികോപ്ടറുകൾ വെള്ളം തളിക്കാൻ സജ്ജമായിരുന്നെങ്കിലും അവയുടെ സേവനം വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഗുരുതരമായ പരിസ്ഥിതി മലിനീകരണം സൃഷ്ടിച്ചതിന് 1.81 കോടി രൂപ പിഴയടക്കണമെന്ന് കാണിച്ച് കൊച്ചി കോർപ്പറേഷന് മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് നൽകി.