കാർഡിയോളജിസ്റ്റിനെ മർദ്ദിച്ച സംഭവം : ഇന്ന് ഡോക്ടർമാരുടെ പ്രതിഷേധ ദിനാചരണം
കോഴിക്കോട്ട് മെഡി.കോളേജിലും
ആശുപത്രികളിലും ഒ.പി ബഹിഷ്കരിക്കും
തിരുവനന്തപുരം : സ്‌കാനിംഗ് റിപ്പോർട്ട് വൈകിയെന്നാരോപിച്ച് കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ മുതിർന്ന കാർഡിയോളജിസ്റ്റ് പി.കെ.അശോകിനെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ച സംഭവത്തിൽ ഐ.എം.എ, കെ.ജി.എം.ഒ.എ, കെ.ജി.എം.സി.ടി.എ തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഡോക്ടർമാർ ഇന്ന് സംസ്ഥാന വ്യാപകമായി
സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും പ്രതിഷേധ ദിനം ആചരിക്കും. യോഗങ്ങളും ചേരും. കോഴിക്കോട്ട് ഐ.എം.എ ഘടകത്തിന് കീഴിലുള്ള സർക്കാർ,സ്വകാര്യ ആശുപത്രികളിലെയും മെഡിക്കൽ കോളേജിലെയും ഡോക്ടർമാർ ഒ.പി.ബഹിഷ്കരിക്കും. രാവിലെ പത്തിന് ഫാത്തിമ ആശുപത്രിയിൽ നിന്ന് കമ്മിഷണർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
പ്രതിമാസം അഞ്ചെന്ന നിലയിൽ കേരളത്തിലെ ആശുപത്രികളിൽ ആക്രമണങ്ങൾ നടക്കുന്നത് ഞെട്ടിക്കുന്ന വസ്തുതയാണെന്നും ഭയരഹിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉറപ്പാക്കണമെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹുവും സെക്രട്ടറി ഡോ. ജോസഫ് ബനവനും പറഞ്ഞു.
ആശുപത്രി സംരക്ഷണ നിയമപ്രകാരം ഹൈക്കോടതി ഉത്തരവിന് അനുസൃതമായി പൊലീസ് കർശന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് കടക്കുമെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. നിർമ്മൽ ഭാസ്‌കറും സെക്രട്ടറി ഡോ.റോസ്നാരാ ബീഗവും മുന്നറിയിപ്പ് നൽകി. ഭയരഹിതവും സുരക്ഷിതവുമായി ജോലി ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ മെച്ചപ്പെട്ട ചികിത്സ
ഉറപ്പാകൂവെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ.ടി.എൻ.സുരേഷും ജനറൽ സെക്രട്ടറി ഡോ. പി.കെ.സുനിലും പറഞ്ഞു.
ഡോക്ടറെ മർദ്ദിച്ചത് അപലപനീയം:
മന്ത്രി വീണാജോർജ്
തിരുവനന്തപുരം: കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ച സംഭവം അപലപനീയമാണെന്ന് മന്ത്രി വീണാജോർജ്. ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ഒരുതരത്തിലും അംഗീകരിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.