സുഹൃത്തുക്കളുടെ മർദ്ദനമേറ്റ് ബി.എസ്.പി പ്രവർത്തകൻ മരിച്ചു

Monday 06 March 2023 1:22 AM IST

ആക്രമണം മദ്യലഹരിയിൽ, രണ്ടുപേർ കസ്റ്റഡിയിൽ

കോട്ടയം : മദ്യലഹരിയിൽ സുഹൃത്തുക്കളുടെ മർദ്ദനമേറ്റ് തിരുവഞ്ചൂർ വന്നല്ലൂർക്കര ലക്ഷം വീട് കോളനിയിൽ ഇലവുങ്കൽ പരേതനായ ലൂക്കോസിന്റെ മകനും ബി.എസ്.പി പ്രവർത്തകനുമായ ഇ.എൽ. ഷൈജു (48) മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോളച്ചിറക്കോളനിയിലുള്ള ലാലു,​ സിബി എന്നിവരെ അയർക്കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു.

അയർക്കുന്നം പഞ്ചായത്ത് 16ാം വാർഡിലാണ് സംഭവം. ഇന്നലെ രാവിലെ 6.30 ന് പോളച്ചിറ കോളനിയിലെ ചേരിക്കൽ വീട്ടുമുറ്റത്ത് ഇവിടെ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ ഇരിട്ടി സ്വദേശി പി.പി.ശോഭനയാണ് മൃതദേഹം ആദ്യം കണ്ടത്. അടി വസ്ത്രം മാത്രം ധരിച്ച നിലയിലായിരുന്ന മൃതദേഹത്തിൽ ബി.എസ്.പിയുടെ പോസ്റ്ററുകൾ ചിതറിക്കിടപ്പുണ്ടായിരുന്നു. ശനിയാഴ്ച രാത്രി ബി.എസ്.പിയുടെ പോസ്റ്റർ ഒട്ടിച്ച് ഷൈജു മടങ്ങും വഴിയായിരുന്നു സംഭവമെന്നാണ് നിഗമനം. പ്രതികൾ ഇവരിലൊരാളുടെ വീട്ടുമുറ്റത്തിരുന്ന് മദ്യപിക്കുന്നതിനിടെ ഷൈജുവുമായി തർക്കമുണ്ടാവകുയും ചീത്ത വിളിച്ചതിനെ തുടർന്ന് ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയും കരിങ്കല്ലുപോലെ കൂർത്ത ആയുധം ഉപയോഗിച്ച് വലത് വാരിയെല്ലിലും നെറ്റിയിലും കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബോധം പോയതോടെ ഇരുവരും ഷൈജുവിനെ ചുമന്ന് വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു. ഷൈജുവിന്റെ തലയ്ക്ക് പിന്നിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളുണ്ട്. വാരിയെല്ലിനേറ്റ കുത്താണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അയർക്കുന്നം എസ്.എച്ച്.ഒ ആർ.മധുവിന്റെ നേതൃത്വത്തിലുള്ള സംഘം മേൽനടപടികൾ സ്വീകരിച്ചു. കൂലിപ്പണിക്കാരനായ ഷൈജു അമ്മ കുട്ടിയമ്മക്കൊപ്പമാണ് താമസം. ബീഹാറിൽ ടീച്ചറായ ഭാര്യ ഷൈനിക്കൊപ്പമാണ് മക്കളായ അമയയും അഖിനും.

Advertisement
Advertisement