ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു; ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രദേശത്ത് ഇന്ന് പ്രതിഷേധ സമരം
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പൂർണമായും അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ആലപ്പുഴ അരൂർ ഭാഗത്തേക്കും പുക വ്യാപിച്ചു. അതേസമയം, തീ അണയ്‌ക്കുന്നതിന് മുമ്പ് പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രദേശത്ത് ഇന്ന് പ്രതിഷേധ സമരം നടക്കും.
കനത്ത പുകയുടെ പശ്ചാത്തലത്തിൽ കൊച്ചി കോർപ്പറേഷനിലെയും തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികളിലെയും മൂന്ന് പഞ്ചായത്തുകളിലെയും ഏഴാം ക്ളാസ് വരെയുള്ള എല്ലാ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.
പുകയും ദുർഗന്ധവും പരക്കുന്നുണ്ടെങ്കിലും കാര്യമായ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ശ്വാസതടസം അനുഭവപ്പെട്ട് മൂന്ന് പേർ ചികിത്സ തേടിയിരുന്നു. ഇവർ ആശുപത്രി വിട്ടു.
ഇന്നലെ രാവിലെ വ്യവസായ മന്ത്രി പി.രാജീവ്, ആരോഗ്യമന്ത്രി വീണ ജോർജ്, തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ അടിയന്തര ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി, ബ്രഹ്മപുരത്തെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക സമിതിക്ക് രൂപം നൽകിയിരുന്നു.