പീഡന, വധശ്രമ കേസുകളിൽ ഇൻസ്പെക്ടറെ പിരിച്ചുവിടും

Thursday 09 March 2023 1:24 AM IST

തിരുവനന്തപുരം: പീഡനം, വധശ്രമം അടക്കം ഏഴ് കേസുകളിൽ പ്രതിയാവുകയും, 17തവണ ശിക്ഷാനടപടി നേരിടുകയും നിരവധി വട്ടം സസ്പെൻഷനിലാവുകയും ചെയ്ത കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശിവശങ്കറിനെ പിരിച്ചുവിടാനുള്ള നടപടികൾ അവസാന ഘട്ടത്തിൽ. ഉത്തരവിറക്കും മുൻപുള്ള ഹിയറിംഗ് ഇന്നലെ പൊലീസ് ആസ്ഥാനത്ത് നടത്തി. പിരിച്ചുവിടാതിരിക്കാൻ കാരണം കാണിക്കാനുള്ള നോട്ടീസ് നേരത്തേ നൽകിയിരുന്നു. മേയിൽ വിരമിക്കുന്നതിനാൽ ശിക്ഷയിൽ നിന്നൊഴിവാക്കണമെന്ന ശിവശങ്കരന്റെ അപേക്ഷ ഡി.ജി.പി തള്ളി.

പരാതി നൽകാൻ സ്റ്റേഷനിലെത്തിയ യുവതിയെ മാനഭംഗപ്പെടുത്തി, അവരുടെ നഗ്നചിത്രങ്ങൾ ഫോണിലെടുത്ത് അത് കാട്ടി ഭീഷണിപ്പെടുത്തി, പരാതി പിൻവലിപ്പിക്കാൻ ഭീഷണിപ്പെടുത്തി, കേസിനെക്കുറിച്ച് സംസാരിക്കാൻ വിളിപ്പിച്ച യുവതി സ്കൂട്ടറിൽ വരവേ പിന്നിൽ നിന്ന് ഇടിച്ചുവീഴ്‌ത്തി കൊലപ്പെടുത്താൻ ശ്രമിച്ചു തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളാണ് ശിവശങ്കരനെതിരെയുള്ളത്. 2019 ആഗസ്റ്റ് 29നായിരുന്നു പീഡന

പരാതി നൽകിയ യുവതിക്കെതിരേ വധശ്രമം. പരാതിക്കാരിയെ ഫോണിൽ വിളിച്ച് തിരുവില്വാമലയിലെത്താൻ ആവശ്യപ്പെടുകയും സ്കൂട്ടറിൽ വരവേ, ഇന്നോവ കാറിൽ പിന്തുടർന്നെത്തി ഇടിച്ചിടുകയുമായിരുന്നു. പാലക്കാട് എ.എസ്.പിക്ക് നൽകിയ പരാതി പിൻവലിക്കണമെന്ന സി.ഐയുടെ ആവശ്യം നിരസിച്ചതിലെ പ്രതികാരമായിരുന്നു കാരണം. അപകടത്തിൽ പരാതിക്കാരിയുടെ വലത്തേ കാലിന് ഗുരുതര പരിക്കേറ്റു.

Advertisement
Advertisement