കിട്ടാക്കടം കുറയുന്നു

Saturday 11 March 2023 2:20 AM IST

മുംബയ്: രാജ്യത്തെ കിട്ടാക്കടം അടുത്ത സാമ്പത്തിക വർഷത്തിനുള്ളിൽ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 90 ബേസിസ് പോയിന്റ് കുറഞ്ഞ് അഞ്ച് ശതമാനത്തിന് താഴെയെത്തുമെന്നാണ് അസോചം- ക്രസിൽ റേറ്റിങ് പഠനത്തിൽ പറയുന്നത്.

കൊവിഡിനുശേഷമുള്ള സാമ്പത്തിക മുന്നേറ്റവും ഉയർന്ന വായ്പാ വളർച്ചയുമാണ് കിട്ടാക്കടം കുറയാൻ കാരണമാക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഏറ്റവും പ്രധാന മാറ്റം റിപ്പോർട്ട് ചെയ്തത് കോർപ്പറേറ്റ് മേഖലയിൽ നിന്നാണ്. കോർപ്പറേറ്റ് വായ്പാ വിഭാഗത്തിലെ കിട്ടാക്കടത്തോത് 2018 ൽ 16 ശതമാനമായിരുന്നു. എന്നാൽ അടുത്ത സാമ്പത്തിക വർഷം അത് രണ്ട് ശതമാനത്തിൽ താഴെ എത്തും.

കിട്ടാക്കടം കുറയാനുള്ള മറ്റുപ്രധാനകാരണങ്ങൾ ഇവയാണ്. ബാങ്കുകൾ അവയുടെ ബാലൻസ് ഷീറ്റുകൾ ക്ലീൻ ചെയ്യുന്നത് കിട്ടാക്കടം കുറയാൻ കാരണമായി. കൂടാതെ ക്രെഡിറ്റ് പ്രൊഫൈലുകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയതും കോർപ്പറേറ്റുകളുടെ അസറ്റ് ക്വാളിറ്റിയിലുള്ള വ‌ർദ്ധനവും ഗുണം ചെയ്തു. എന്നാൽ എംഎസ്എംഇ സെക്ടറിലെ കിട്ടാക്കടത്തിന്റെ കാര്യത്തിൽ അത്ര ശുഭകരമായ നിലയല്ലെന്നും പഠനം സൂചിപ്പിക്കുന്നു. കൊവിഡ് കാലത്ത് ഏറ്റവുമധികം പ്രതിസന്ധി നേരിട്ട എംഎസ്എംഇ മേഖലയിലെ കിട്ടാക്കടം 2022 മാർച്ചിലെ 9.3 ശതമാനത്തിൽ നിന്നും 2024 മാ‍‍ർച്ചിൽ 10-11 ശതമാനത്തിലേക്ക് ഉയരുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.