ബ്രഹ്മപുരത്ത് പൂർണ സമയവും ഫയർ വാച്ചർമാരുടെ നിരീക്ഷണം

Thursday 16 March 2023 12:51 AM IST

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ മുഴുവൻ സമയവും ഫയർ വാച്ചർമാരെ നിയോഗിക്കാനും പൊലീസിന്റെ പട്രോളിംഗ് ശക്തമാക്കാനും തീപിടിത്തത്തെ തുടർന്ന് രൂപീകരിച്ച എംപവേർഡ് കമ്മിറ്റി തീരുമാനിച്ചു. ബ്രഹ്മപുരത്തെ വായു, വെള്ളം, മണ്ണ് എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

മുഖ്യമന്ത്രി വിളിച്ച യോഗത്തിലെ തീരുമാനപ്രകാരം രൂപീകരിച്ച എംപവേർഡ് കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. ഭാവിയിൽ ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ തീപിടിത്തമുണ്ടാകാതിരിക്കാനുള്ള കരുതൽ നടപടികൾ എംപവേഡ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നിർവഹിക്കും. സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുന്നതിന് കമ്മിറ്റി കർശന നിരീക്ഷണം നടത്തും.

കോർപ്പറേഷനാണ് ഫയർ വാച്ചേഴ്‌സിനെ നിയോഗിക്കാനുള്ള ചുമതല. ബ്രഹ്മപുരം പ്രദേശം ഫയർ വാച്ചർമാരുടെ നിരീക്ഷണത്തിലാക്കും.

കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ വികസന കമ്മിഷണർ ചേതൻ കുമാർ മീണ, പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, ഹരിതകേരളം മിഷൻ, കുടുംബശ്രീ, ആരോഗ്യം, കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ജാഗ്രത തുടരും

ബ്രഹ്മപുരത്ത് ജാഗ്രത തുടരുകയാണെന്ന് കളക്ടർ പറഞ്ഞു. ഫയർ ആൻഡ് റെസ്‌ക്യൂ സേനാ അംഗങ്ങൾ ബ്രഹ്മപുരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ചെറിയൊരു തീപിടിത്തമുണ്ടായാലും തീയണയ്ക്കാനാവശ്യമായ എല്ലാ സംവിധാനങ്ങളും സജ്ജമാണ്. തീപിടിത്തമുണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ഫയർ ആൻഡ് റെസ്‌ക്യൂ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും.

ആരോഗ്യപ്രശ്‌നങ്ങൾ കണ്ടെത്താൻ ഓരോ വീടും കയറി ആരോഗ്യ സർവേ പുരോഗമിക്കുകയാണ്. സർവേയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർചികിത്സ ആവശ്യമുള്ളവരോട് സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്താൻ നിർദ്ദേശിക്കും. ടെലിഫോൺ വഴിയും സേവനം ലഭ്യമാക്കും.

ഫയർ ഉദ്യോഗസ്ഥർക്ക് മെഡിക്കൽ ക്യാമ്പ്

ഫയർ ഉദ്യോഗസ്ഥർക്കായി കാക്കനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് ഒരുക്കിയിട്ടുണ്ട്. തീയണച്ച ശേഷം മറ്റു ജില്ലകളിലേയ്ക്ക് മടങ്ങിപ്പോയ ഫയർ ഉദ്യോഗസ്ഥർക്ക് അതത് ജില്ലകളിലെ ജില്ലാ മെഡിക്കൽ ഓഫീസ് വഴി ആരോഗ്യ പരിരക്ഷയും തുടർപരിശോധനയും ഉറപ്പാക്കും. ജില്ലാ മാനസികാരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട് തീയണയ്ക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്ക് സൈക്കോ സോഷ്യൽ സപ്പോർട്ട് ലഭ്യമാക്കും.

ജില്ലയിൽ 14 മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. തുടർ പരിശോധനയും ഉറപ്പാക്കി. എസ്‌കവേറ്റർ ഡ്രൈവർമാർ, സിവിൽ ഡിഫൻസ്, കോർപ്പറേഷൻ ജീവനക്കാർ എന്നിവർക്കും ആരോഗ്യസംരക്ഷണം ഉറപ്പാക്കും. ബ്രഹ്മപുരത്ത് താമസിക്കുന്ന അന്യസംസ്ഥാനത്തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനും നിർദ്ദേശം നൽകി.

ബ്രഹ്മപുരത്ത് ബോധവത്കരണ ക്ളാസ്

ബ്രഹ്മപുരം നിവാസികളുടെ ആശങ്ക അകറ്റുന്നതിന് നാളെ മാലിന്യ സംസ്‌കരണം, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്തും.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റ് അടക്കം നിലവിലുള്ള പദ്ധതികൾ ആറു മാസത്തിനകം പൂർത്തീകരിക്കാനാണ് ലക്ഷ്യം. ഇതിന്റെ ദൈനംദിന അവലോകനവും നടത്തുമെന്നും കളക്ടർ പറഞ്ഞു.

Advertisement
Advertisement