കുളനടയിലും മാലിന്യം കത്തി

Thursday 16 March 2023 12:05 AM IST

പന്തളം : കുളനട മത്സ്യ മാർക്കറ്റിന് സമീപം കൂട്ടിയിട്ട മാലിന്യത്തിന് തീ പടർന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഇന്നലെ വൈകിട്ടാണ് സംഭവം. ക്ലീൻ കേരള പദ്ധതി പ്രകാരം തരംതിരിക്കുന്നതിനായി കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾക്കാണ് തീ പിടിച്ചത്. തരംതിരിച്ച മാലിന്യങ്ങൾ ഇവിടെ നിന്ന് ലോറിയിൽ കയറ്റി അയച്ചശേഷം അവശേഷിച്ചവയിലാണ് തീ പടർന്നത്. മാലിന്യം തരംതിരിക്കുന്ന സ്ഥലത്ത് ഉദ്യോഗസ്ഥർ അടക്കം ഉണ്ടായിരുന്നു. ഇവർ പോയ ശേഷമാണ് തീ പടർന്നതെന്ന് കരുതുന്നു. രണ്ടു മണിക്കൂറോളം തീ ആളിപ്പടർന്നു. ഒപ്പം പുകയും അന്തരീക്ഷത്തിൽ പടർന്നു. സംഭവമറിഞ്ഞ് അടൂർ, ചെങ്ങന്നൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്ന് അഗ്‌നി രക്ഷാസേനയെത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്. പന്തളം പൊലീസും സ്ഥലത്തെത്തിയിരുന്നു. വിവരം അറിഞ്ഞ് എത്തിയ ആരോഗ്യമന്ത്രി വീണാജോർജ് ഫയർ ഫോഴ്‌സിനെ വിളിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ലോഡു മാലിന്യം ഇവിടെ നിന്ന് കൊണ്ടുപോയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെ ഇവിടെ നിന്ന് മാലിന്യവുമായി വാഹനം പുറപ്പെട്ടിരുന്നതായി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിലും കുളനട പഞ്ചായത്തിലും ഉണ്ടായ തീപിടിത്തം അട്ടിമറിയാണെന്ന് സംഭവസ്ഥലം സന്ദർശിച്ച ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.എസ്.സൂരജ് പറഞ്ഞു.

കുളനട മത്സ്യ മാർക്കറ്റിന് സമീപത്തെ മാലിന്യത്തിന് തീപിടിച്ചത് അട്ടിമറി ആണെന്ന് സംശയമുണ്ട്. മാലിന്യങ്ങൾ തരംതിരിച്ച് ക്ലീൻ കേരള പദ്ധതി പ്രകാരം മാർക്കറ്റിൽ നിന്ന് ആലപ്പുഴയിലേക്ക് ഇന്നലെ കൊണ്ടുപോയി മിനിറ്റുകൾക്കകം തീപടർന്നതിൽ ദുരൂഹതയുണ്ട്.

ചിത്തിര സി ചന്ദ്രൻ, കുളനട പഞ്ചായത്ത് പ്രസിഡന്റ്