കൊച്ചിയിൽ പെയ്തത് അമ്ലമഴ, ആസിഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി വിദഗ്ദ്ധർ
കൊച്ചി കൊച്ചി : നഗരത്തിലും പരിസരത്തും ഇന്ന് പെയ്തത് അമ്ല മഴയെന്ന് വിദഗ്ദ്ധർ. ആദ്യ മഴയിൽ ലഭിച്ച വെള്ളത്തിൽ സ്വതന്ത്ര ഗവേഷകൻ ഡോ. എ. രാജഗോപാൽ കമ്മത്ത് ചെയ്ത ലിറ്റ്മസ് ടെസ്റ്റിലാണ് അമ്ലാംശം കണ്ടെത്തിയത്. വെള്ളത്തിൽ മുക്കിയ ലിറ്റ്മസ് പേപ്പർ ചുവന്ന നിറമായി. വൈറ്റില ഭാഗത്ത് നിന്ന് ശേഖരിച്ച വെള്ളത്തിലായിരുന്നു പരീക്ഷണം.
വെള്ളത്തിന്റെ പി.എച്ച് വാല്യൂ നാലിനും നാലരയ്ക്കും ഇടയിലായിരുന്നു. ഈ മഴ അധികമായി കൊള്ളുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് രാജഗോപാൽ കമ്മത്ത് പറഞ്ഞു. ബ്രഹ്മപുരത്തു നിന്നുള്ള വിഷപ്പുകയാണ് അമ്ള മഴയ്ക്കു പിന്നിലെന്ന് കരുതപ്പെടുന്നു.
ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം കൊച്ചിയിലുണ്ടായ ആദ്യമഴയായിരുന്നു ഇന്ന് വൈകിട്ടത്തേത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് ഉണ്ടായത്. തീപിടിത്തത്തിന് ശേഷം ആദ്യം പെയ്യുന്ന മഴ ശ്രദ്ധിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുന്നിറിയിപ്പുണ്ടായിരുന്നു. കളമശേരി, കലൂർ അടക്കമുള്ള വിവിധയിടങ്ങളിലാണ് ശക്തമായ മഴയുണ്ടായത്. ബ്രഹ്മപുരത്ത് 12 ദിവസമെടുത്താണ് പുകയും തീയും അണയ്ക്കാൻ കഴിഞ്ഞത്. വലിയ തോതിൽ വിഷപ്പുക അന്തരീക്ഷത്തിൽ പടരുകയും ഇത് വായുമലിനീകരണത്തിന് കാരണമാവുകയും ചെയ്തിരുന്നു.