കൊച്ചി കോർപ്പറേഷനിലെ പ്രതിപക്ഷ ഉപരോധം: തടയാൻ പൊലീസ് ശ്രമം, സംഘർഷം

Thursday 16 March 2023 7:31 AM IST

കൊച്ചി: കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനെത്തിയ പ്രതിപക്ഷ കൗണ്‍സിലര്‍മാരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കോര്‍പറേഷന്‍ ഓഫീസ് പ്രതിപക്ഷം ഉപരോധിക്കുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്കാണ് ഉപരോധം ആരംഭിച്ചത്. സംഘർഷമുണ്ടാകാനുള്ള സാദ്ധ്യത പരിഗണിച്ച് വൻ പൊലീസ് സന്നാഹവും ഏർപ്പെടുത്തിയിട്ടുണ്ട്. ഉപരോധം തുടങ്ങി അല്പം കഴിഞ്ഞപ്പോൾ പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ തോതിൽ സംഘർഷവുമുണ്ടായി. സമര പന്തലിന് മുന്നിലും കോർപറേഷൻ ഓഫിസിന് മുന്നിലുമായി കോൺഗ്രസ് പ്രവർത്തർ ഇട്ടിരുന്ന കസേര പൊലീസ് എടുത്തുമാറ്റാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. വഴിതടഞ്ഞുള്ള സമരം അനുവദിക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്. എന്നാൽ ഒരുകാരണവശാലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് പ്രവർത്തകർ. മനപൂർവം പ്രശ്നം സൃഷ്ടിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന് ഡിസിസി അദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസ് ആരോപിച്ചു.

രാവിലെ ഒമ്പതുമണിക്ക് കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരൻ ഉപരോധം ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചുമണിവരെയാണ് സമരം. ജീവനക്കാരെ ഉൾപ്പടെ ഒരാളെയും ഓഫീസിനുള്ളിലേക്ക് കടത്തില്ലെന്നാണ് സമരക്കാർ പറയുന്നത്. നിരവധി പ്രവർത്തകർ രാവിലെ മുതൽ സ്ഥലത്ത് എത്തിയിട്ടുണ്ട്. ബ്രഹ്മപുരം സംഭവത്തിൽ സിബിഐ അന്വേഷണം വേണം,മേയർ രജിവയ്ക്കണം എന്നിവയാണ് സമരക്കാരുടെ മറ്റ് ആവശ്യങ്ങൾ

Advertisement
Advertisement