ഗ്രീൻഫീൽഡ് പാത: രണ്ടാംഘട്ട ഹിയറിംഗ് ആരംഭിച്ചു
കല്ലടിക്കോട്: പാലക്കാട്- കോഴിക്കോട് ഗ്രീൻഫീൽഡ് പാത ഭൂമിയേറ്റെടുപ്പ് അവസാന ഘട്ടത്തിന്റെ ഭാഗമായി രണ്ടാംഘട്ട ഹിയറിംഗ് തച്ചമ്പാറ പഞ്ചായത്ത് ഹാളിൽ ആരംഭിച്ചു. ഭൂമിയും നിർമ്മിതികളും പാതയുടെ നിർമ്മാണത്തിനായി ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം കൈമാറാനുള്ള യഥാർത്ഥ ഉടമയെ കണ്ടെത്തുന്നതിന് ഭൂമിയുടെ ആധാരം, പട്ടയം, കൈവശരേഖ, ദേശീയപാത സ്ഥലമെടുപ്പ് ഉദ്യോഗസ്ഥർ നിഷ്കർഷിക്കുന്ന 15 അവശ്യരേഖകൾ ഹിയറിംഗിൽ പരിശോധിക്കുന്നുണ്ട്.
തച്ചമ്പാറ വില്ലേജിൽ 105 പേരും കോട്ടോപ്പാടം ഒന്ന് വില്ലേജിൽ 100 പേരും ഹിയറിംഗിന് ഹാജരായി. ഡെപ്യൂട്ടി തഹസിൽദാർമാരായ സുഷമ, മെറ്റിൽഡ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധനയ്ക്ക് നേതൃത്വം നൽകി. രേഖകൾ പൂർണമായും ഹാജരാക്കാനാകാത്തവർക്ക് സാവകാശമുണ്ട്. മൂന്ന് ഡെപ്യൂട്ടി തഹസിൽദാർമാർക്കും സഹ ഉദ്യോഗസ്ഥരും രണ്ട് ടീമുകളായി തിരിഞ്ഞ് രണ്ട് കൗണ്ടറുകളിലാണ് ഹിയറിംഗിന് സൗകര്യമൊരുക്കിയത്.