വിവരാവകാശ മറുപടിയിൽ വീഴ്ച വരുത്തിയ മൂന്ന് ഓഫീസർമാർക്ക് 37,500 രൂപ പിഴ

Monday 20 March 2023 12:55 AM IST

തിരുവനന്തപുരം:വിവരാവകാശ അപേക്ഷയിൽ സമയപരിധിക്കുള്ളിൽ മറുപടി ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തിയ മൂന്ന് ഓഫീസർമാരെ വിവരാവകാശ കമ്മിഷൻ 37,500 രൂപ പിഴ ശിക്ഷിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനിയർ എസ്.ഡി. രാജേഷിന് 20000 രൂപയും കോട്ടയം നഗരസഭാ സൂപ്രണ്ട് ബോബി ചാക്കോയ്ക്ക് 15000 രൂപയും ചവറ ബ്ളോക്ക് അസി. എക്സിക്യൂട്ടീവ് എൻജിനിയർ വി.ലതയ്ക്ക് 2500 രൂപയുമാണ് ശിക്ഷ.സംസ്ഥാന വിവരാവകാശ കമ്മിഷണർ അബ്ദുൾ ഹക്കിമാണ് ഉത്തരവിട്ടത്.

2015 ഒക്ടോബറിൽ കൊച്ചി കോർപ്പറേഷനിൽ പബ്ളിക് ഇൻഫർമേഷൻ ഓഫീസറായിരിക്കെ കെ.ജെ വിൻസന്റ് സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകാതിരുന്ന രാജേഷ്, കമ്മിഷന്റെ നിർദ്ദേശം പാലിക്കുകയോ ഹിയറിംഗിന് ഹാജരാകുകയോ ചെയ്തിരുന്നില്ല. കമ്മിഷൻ സമൻസ് അയച്ച് രാജേഷിനെ തലസ്ഥാനത്ത് വിളിച്ചുവരുത്തുകയായിരുന്നു. വിൻസന്റ് ആവശ്യപ്പെട്ട വിവരങ്ങൾ ഇപ്പോഴത്തെ ഓഫീസർ ഏപ്രിൽ 13നകം ലഭ്യമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

കൊണ്ടോട്ടിനഗരസഭയിൽ ജോലി ചെയ്യുന്നതിനിടെ 2022 ഏപ്രിലിൽ ചെറുവാടി ലക്ഷ്മി നൽകിയ അപേക്ഷയിൽ കീഴ് ജീവനക്കാരനെ ഏൽപ്പിച്ച് ചുമതലയിൽ നിന്ന് ഒഴി‌ഞ്ഞുമാറിയതിനാണ് ബോബി ചാക്കോയെ ശിക്ഷിച്ചത്.ഒന്നാം അപ്പീൽ അധികാരിയുടെ നടപടികൾ കമ്മിഷൻ ശരിവച്ചിട്ടുമുണ്ട്.ഇരുവരും ഏപ്രിൽ 13നകം പിഴ ഒടുക്കി ചെല്ലാൻ കമ്മിഷൻ മുമ്പാകെ സമർപ്പിക്കണമെന്നാണ് ഉത്തരവ്.

പന്തളം നഗരസഭയിൽ 2018ൽ പൊതു വിവരവിതരണ ഓഫീസറായിരുന്നപ്പോഴുണ്ടായ വീഴ്ചയ്ക്കാണ് ചവറ ബ്ലോക്ക് പഞ്ചായത്ത് അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ വി. ലതയെ ശിക്ഷിച്ചത്. വിവരം നൽകാമെന്ന് അറിയിച്ച് പണം അടപ്പിച്ചശേഷം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വിവരം നിഷേധിച്ചെന്നാണ് കണ്ടെത്തൽ.

Advertisement
Advertisement