വെറുമൊരു അഭിഭാഷകനല്ല മാത്യു കുഴൽനാടൻ, രാജ്യത്ത് എത്രയിടത്ത് ഓഫീസ് പ്രവർത്തിക്കുന്നു എന്നറിയുമോ?
രാഷ്‌ട്രീയത്തിൽ മാത്രമല്ല അഭിഭാഷകവൃത്തിയിലും വിജയം നേടിയ വ്യക്തിയാണ് ഡോ. മാത്യു കുഴൽനാടൻ. മൂവാറ്റുപുഴ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയ മാത്യുവിന്റെ അഭിഭാഷക ജീവിതത്തെ കുറിച്ച് പൊതുജനങ്ങൾക്കും ധാരണ കുറവാണ്. ഇന്ത്യയിൽ തന്നെ പ്രധാന നഗരങ്ങളിൽ മാത്യുവിന്റെ ലീഗൽ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്.
വ്യക്തിപരമായ വരുമാനത്തിൽ വളരെയധികം കുറവ് സംഭവിച്ചിട്ടുണ്ടെന്ന് മാത്യു കൗമുദിയോട് പറഞ്ഞു. ആക്‌ടീവ് പ്രാക്‌ടീസിൽ നിൽക്കുമ്പോൾ നമുക്കുള്ള വരുമാനത്തിന്റെ പത്തിലൊന്നു പോലും ഇപ്പോൾ കിട്ടുന്നില്ല. പാർട്‌ണർ ഡിവിഡന്റ് മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. ഡൽഹി, ബംഗളൂരു, ഗുവാഹട്ടി, കൊച്ചി എന്നിവിടങ്ങളിൽ ഓഫീസുണ്ട്. ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ രാജകുടംബത്തിന് വേണ്ടി വാദിച്ചത് മാത്യു കുഴൽനാടന്റെ ഓഫീസ് ആയിരുന്നു.
വളരെ ബുദ്ധിമുട്ടിയും കഠിനാദ്ധ്വാനം ചെയ‌്തും ഡെവലപ്പ് ചെയ‌്തെടുത്ത അഭിഭാഷക ജോലിയിൽ നിന്ന് പൂർണമായും വിട്ടുനിൽക്കാൻ തനിക്ക് കഴിയില്ലെന്ന് മാത്യു പറയുന്നു. അതുകൊണ്ട് മാസത്തിൽ രണ്ട് അപ്പിയറൻസ് കോടതിയിൽ നടത്താറുണ്ട്. വരുമാനത്തിന് തൊഴിൽ, രാഷ്‌ട്രീയം സേവനം എന്നതാണ് തന്റെ എക്കാലത്തേയും മുദ്രാവാക്യമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കുന്നു. ജെ.എൻ.യുവിൽ സഹപാഠിയായിരുന്ന എൽസ കാതറിൻ ജോർജാണ് ഭാര്യ. എൽസ ഇപ്പോൾ ജഡ്‌ജാണ്.