'സുഹൃത്തുക്കൾ മയക്കുമരുന്ന് മണപ്പിച്ചു, വീടിനടുത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു'; 17കാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

Tuesday 21 March 2023 5:46 PM IST

തിരുവനന്തപുരം: പതിനേഴുകാരന്റെ ദുരൂഹ മരണം മയക്കുമരുന്ന് നൽകിയത് മൂലമാണെന്ന ആരോപണവുമായി മാതാവ്. പെരുമാതുറ തെരുവിൽ വീട്ടിൽ സുൽഫിക്കർ- റജുല ദമ്പതികളുടെ മകൻ ഇർഫാൻ ഇന്ന് രാവിലെയാണ് മരിച്ചത്. ചില സുഹൃത്തുക്കൾ എന്തോ മയക്കുമരുന്ന് മണപ്പിച്ചുവെന്ന് ഇർഫാൻ പറഞ്ഞുവെന്ന് മാതാവ് പറയുന്നു.

തിങ്കളാഴ്‌ച വൈകുന്നേരം ആറുമണിയോടെ ഇർഫാനെ ഒരു സുഹൃത്ത് വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയിരുന്നു. തുടർന്ന് ഏഴുമണിയോടെ ഒരാൾ ഇർഫാനെ വീടിനടുത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വീട്ടിലെത്തിയ ഇർഫാൻ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. ശക്തമായ ഛർദ്ദിയുമുണ്ടായി. തുടർന്ന് മാതാവ് ഇർഫാനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയെങ്കിലും ഇന്ന് പുലർച്ചെ രണ്ടുമണിയോടെ സ്ഥിതി വഷളായി. തുട‌ർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇർഫാന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ചതായി കഠിനംകുളം പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം സംസ്‌കരിക്കും.

Advertisement
Advertisement