കത്തുന്ന ചൂട് : കന്നുകാലികൾക്ക് സൂര്യാഘാത സാദ്ധ്യത

Thursday 23 March 2023 12:24 AM IST

പത്തനംതിട്ട : കത്തുന്ന ചൂട് കന്നുകാലികൾക്ക് ദുരിതകാലമാണ്. തുറസായ സ്ഥലങ്ങളിൽ കെട്ടിയിടുന്ന കന്നുകാലികൾക്ക് സൂര്യാഘാതമേൽക്കാൻ സാദ്ധ്യതയേറെയെന്ന് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തളർച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായിൽ നിന്നും നുരയും പതയും വരുക, വായ തുറന്ന ശ്വസനം, പൊളളിയ പാടുകൾ എന്നിങ്ങനെയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ. അകിടുവീക്കവും ദഹനക്കേടും വയറിളക്കവും സാധാരണയായി കണ്ടുവരുന്ന വേനൽക്കാല രോഗങ്ങളാണെന്ന് ഓർമ്മിക്കുക. ബാഹ്യ പരാദങ്ങളായ പട്ടുണ്ണി, ചെള്ള്, പേൻ, ഈച്ച മുതലായവ പരത്തുന്ന മാരകഗോഗങ്ങളായ തൈലേറിയാസിസ്, അനാപ്ലാസ്‌മോസിസ്, ബബീസിയോസിസ് എന്നിവ ഈ കാലത്തു കൂടുതലായി കാണപ്പെടാം.

കരുതൽ വേണം

രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയുള്ള സമയങ്ങളിൽ കന്നുകാലികളെ തൊഴുത്തിലോ തണലുള്ള ഇടങ്ങളിലോ മാത്രം കെട്ടിയിടാൻ ശ്രദ്ധിക്കുക. വലിയ വളർത്തുമൃഗങ്ങൾക്ക് നിർബാധം കുടിക്കുന്നതിനുള്ള ശുദ്ധജലം ലഭ്യമാണെന്ന് ഉറപ്പാക്കണം. തൊഴുത്തുകളിൽ വായു സഞ്ചാരം ഉറപ്പാക്കുക, ആവശ്യമെങ്കിൽ ഫാനുകൾ സ്ഥാപിക്കുക.മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറി പന്തൽ/ സ്പ്രിങ്ക്‌ളർ/നനച്ച ചാക്കിടുന്നത് ഉത്തമം.
പകൽ സമയം ധാരാളം പച്ചപ്പുല്ല് ലഭ്യമാക്കണം. കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോൽ രാത്രിയിലുമായി ക്രമപ്പെടുത്തുക.
ധാതുലവണ മിശ്രിതം, അപ്പക്കാരം വിറ്റാമിൻ എ, ഉപ്പ്, പ്രോബയോട്ടിക്‌സ് എന്നിവ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയിൽ ഉൾപ്പെടുത്തണം.

ദേഹം തണുപ്പിക്കണം

സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാലുടൻ വിദഗ്ദ്ധ ചികിത്സ തേടണം. കന്നുകാലികൾക്കു സൂര്യാഘാതമേറ്റെന്നു വ്യക്തമായാൽ വെള്ളം നനച്ചു നന്നായി തുടയ്ക്കണം. കുടിക്കാൻ ധാരാളം വെള്ളം നൽകണം. തുടർന്ന് കഴിയുന്നത്ര വേഗത്തിൽ മൃഗാശുപത്രിയിൽ ചികിത്സ ലഭ്യമാക്കണം.
അരുമകളായ നായകൾ, പൂച്ചകൾ, കിളികൾ, തുടങ്ങിയവയ്ക്കു ശുദ്ധമായ കുടിവെള്ളവും പ്രോബയോട്ടിക്‌സും നൽകാൻ ശ്രദ്ധിക്കുക. അരുമകളുമായുള്ള യാത്രകൾ കഴിവതും രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തുക.

Advertisement
Advertisement