സൈറനെ വിടാതെ പൊന്നാനി

Friday 24 March 2023 12:49 AM IST
പുത്തൻ സാങ്കേതിക വിദ്യകൾ കൂടെയുണ്ടെങ്കിലും സൈറനെ കൈവിടാതെ കൊണ്ടു നടക്കുകയാണ് പൊന്നാനിക്കാർ

പൊന്നാനി : നോമ്പുതുറക്കാനും അത്താഴ സമയമറിയാനും മാസപ്പിറവി പ്രഖ്യാപിക്കാനുമൊക്കെ കതീന വെടിയും നകാരമുട്ടും ആശ്രയിച്ചിരുന്നൊരു കാലം പൊന്നാനിക്കുണ്ടായിരുന്നു. പിന്നീടത് നഗരസഭ കാര്യാലയത്തിൽ നിന്നുളള സൈറൺ മുഴക്കത്തിലേക്ക് വഴിമാറി. പുതിയ കാലത്ത് പുത്തൻ സാങ്കേതിക വിദ്യകൾ കൂടെയുണ്ടെങ്കിലും സൈറനെ കൈവിടാതെ കൊണ്ടു നടക്കുകയാണ് പൊന്നാനിക്കാർ. റംസാനിൽ മുഴങ്ങുന്ന സൈറൺ പൊന്നാനിക്കാർക്ക് ഗൃഹാതുര അനുഭവമാണ്. പഴമയെ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി പൊന്നാനിയുടെ കാതുകളിൽ ഗൃഹാതുരത്വത്തിന്റെ സൈറൺ വീണ്ടും മുഴങ്ങിത്തുടങ്ങി.

പൊന്നാനി പഞ്ചായത്തായിരുന്ന കാലം തൊട്ടേ പൊന്നാനിക്കാരെ സമയം അറിയിക്കുന്നതിന് വേണ്ടി സൈറൻ പ്രവർത്തിച്ചിരുന്നു. പൊന്നാനി നഗരസഭ ഓഫീസിൽ കാലങ്ങളായി പ്രവർത്തന രഹിതമായിരുന്ന സൈറനാണ് വീണ്ടും മുഴങ്ങിത്തുടങ്ങിയത്. നോമ്പ് കാലത്തിന്റെ പശ്ചാത്തലത്തിലാണ് സൈറന് പ്രസക്തിയേറിയത്. നോമ്പു പ്രമാണിച്ച് അത്താഴത്തിനായി രാവിലെ മൂന്നിനും വൈകിട്ട് നോമ്പുതുറയുടെ സമയത്തും സൈറൺ മുഴങ്ങും.

കൂടാതെ ശബരിമല മണ്ഡലകാല സീസണിൽ രാവിലെ അഞ്ചിനും സൈറൺ മുഴങ്ങും. സാധാരണ ദിവസങ്ങളിൽ രാവിലെ 9.30നും ഉച്ചയ്ക്ക് ഒന്നിനും വൈകിട്ട് അഞ്ചിനുമാണ് സൈറൺ മുഴങ്ങുന്നത്. സമയമറിയാനുള്ള ഉപാധികൾ വ്യാപകമാകും മുമ്പ് പൊന്നാനിക്കാർ സമയം അറിയുന്നതിനായി ആശ്രയിച്ചിരുന്നത് നഗരസഭയിലെ സൈറന്റെ മുഴക്കമായിരുന്നു. സാങ്കേതിക തകരാറുകൾ മൂലവും മറ്റും സൈറൺ നിലച്ചു. ഇടക്കാലത്ത് നോമ്പു തുറ സമയത്തും ശബരിമല മണ്ഡല കാലത്തും സൈറൻ മുഴങ്ങിയിരുന്നു.

പഴയ കാലത്ത് എടപ്പാൾ വരെ നഗരസഭയുടെ സൈറൺ മുഴക്കം കേൾക്കാമായിരുന്നു. എന്നാൽ കെട്ടിടങ്ങളുടേയും വാഹനങ്ങളുടേയും ബാഹുല്യത്തെ തുടർന്ന് നിലവിൽ ശബ്ദത്തിന്റെ ദൂര പരിധി കുറഞ്ഞിട്ടുണ്ട്. പുതുതലമുറയെ ഇത്തരത്തിലുള്ള ഉപാധികൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് നഗരസഭയിൽ സൈറന്റെ പ്രവർത്തനം പുനരാരംഭിച്ചതെന്ന് നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു.