സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്സ് കുത്തനെ കൂട്ടി
ന്യൂഡൽഹി: ഓഹരി വിപണിയിലെ ഡെറിവേറ്റീവ് വിഭാഗത്തിലെ ട്രേഡഴേസിന് തിരിച്ചടിയേകുന്ന തീരുമാനവുമായി കേന്ദ്രസർക്കാർ. ഡെറിവേറ്റീവ് വിഭാഗത്തിലെ ഫ്യൂച്ചർസ്, ഓപ്ഷൻസ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്സ് അഥവാ എസ്ടിടി (എസ്.ടി.ടി) നിരക്കുകൾ വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ 2023-2024 സാമ്പത്തിക വർഷം മുതൽ പ്രാബല്യത്തിലാകും. ഇന്നലെ ലോക്‌സഭയിൽ പാസാക്കിയ ഫിനാൻസ് ബിൽ 2023-മായി ബന്ധപ്പെട്ടാണ് തീരുമാനം.
ഓപ്ഷൻസ് കോൺട്രാക്ടുകളുടെ വിൽപനയുമായി ബന്ധപ്പെട്ട എസ്.ടി.ടിയിൽ വർദ്ധന പ്രഖ്യാപിച്ചതോടെ ആകെ ഒരു കോടിയുടെ ടേൺഓവറിന് ഇനി 2,100 രൂപയാകും എസ്.ടി.ടി ചുമത്തുക. നേരത്തെ 1,700 രൂപയായിരുന്നു. എസ്.ടി.ടി നിരക്കിൽ 23.5 ശതമാനം വർധനയാണിത്. അതായത് പുതിയ ധനകാര്യ ബിൽ പ്രകാരം ഓപ്ഷൻസ് വില്പനയുടെ സമയത്ത് ചുമത്തിയിരുന്ന എസ്.ടി.ടി , 0.017 ശതമാനത്തിൽ നിന്നും 0.021 ശതമാനമായി ഉയർത്തി.