മണാലി യാത്രയിൽ ചെയ്തത് വീട്ടുകാരിൽ നിന്ന് ഒളിച്ചു വെച്ചു; പിന്നീട് എച്ച്‌ഐവി ടെസ്റ്റ് ചെയ്യേണ്ടി വന്നെന്ന് ശിഖർ ധവാൻ

Monday 27 March 2023 9:33 PM IST

ന്യൂഡൽഹി: കുട്ടിക്കാലത്ത് വിനോദയാത്രയ്ക്കിടയിൽ ചെയ്ത ടാറ്റൂ തന്നെ ഏറെ ടെൻഷൻ അടിപ്പിച്ചിരുന്നതായി ക്രിക്കറ്റ് താരം ശിഖർ ധവാൻ. തന്റെ കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം മണാലിയിലേയ്ക്ക് നടത്തിയ യാത്രയ്ക്കിടയിൽ ശരീരത്തിൽ ആദ്യമായി ടാറ്റൂ ചെയ്തതിനെക്കുറിച്ചാണ് താരം വെളിപ്പെടുത്തൽ നടത്തിയത്.

14-15 വയസുള്ളപ്പോഴായിരുന്നു മണാലിയിലേയ്ക്ക് യാത്ര പോയത്. അവിടെ വെച്ച് വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ശരീരത്തിന്റെ പിൻഭാഗത്ത് ടാറ്റൂ കുത്തുകയായിരുന്നു. ആദ്യമായി കുത്തിയ തേളിന്റെ ടാറ്റൂ കുടുംബത്തിൽ നിന്ന് മാസങ്ങളോളം മറച്ചുവെച്ചതായും താരം അറിയിച്ചു, മൂന്ന്-നാല് മാസം വിവരം രഹസ്യമാക്കി വെച്ചെങ്കിലും അച്ഛൻ അത് കണ്ടെത്തുകയും ആവശ്യത്തിന് തല്ല് കിട്ടിയതായും താരം പറഞ്ഞു.

എന്നാൽ പിന്നീടാണ് ടാറ്റൂവിനെക്കുറിച്ചുള്ള ആശങ്കകൾ ആരംഭിച്ചത്. ടാറ്റൂ വരച്ച സൂചി എത്ര പേരുടെ ശീരത്തിൽ ഉപയോഗിച്ചിട്ടുണ്ടാകമെന്നത് ഓർത്തായിരുന്നു ഭയം ഉടലെടുത്തത്. ഒടുവിൽ എച്ച്‌ഐവി ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ് ആണെന്നും താരം ഉറപ്പുവരുത്തി. ആദ്യമായി കുത്തിയ ടാറ്റൂവിനൊപ്പം വേറെ ഡിസൈനുകൾ ഉൾപ്പെടുത്തിയതായും അദ്ദേഹം മാദ്ധ്യമത്തിനോട് പറഞ്ഞു.

അതേസമയം തന്റെ ദാമ്പത്യ ജീവിതം പരാജയപ്പെട്ടതിനെക്കുറിച്ച് അടുത്തിടെ താരം വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഭാര്യ ഐഷ മുഖർജിയുമായി വേർപിരിഞ്ഞ് ഒരു വർഷത്തിന് ശേഷമായിരുന്നു താരം മൗനം വെടിഞ്ഞത്. വൈവാഹിക ജീവിതത്തിലെ തന്റെ തീരുമാനങ്ങൾ തെറ്റായി പോയതായി ശിഖർ ധവാൻ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അറിയിച്ചത്.

Advertisement
Advertisement