വാത്സല്യപൂർവം അരികത്ത് വിളിച്ച് ശരീരത്തിൽ സ്പർശിച്ചു, വസ്ത്രങ്ങൾ അഴിക്കാനും ശ്രമിച്ചു; ആ രണ്ടു മുഖങ്ങൾ വ്യക്തമായി ഓർമയില്ലെന്ന് കളക്ടർ ദിവ്യ എസ് അയ്യർ
പത്തനംതിട്ട: ബാല്യകാലത്ത് തനിക്ക് ലൈംഗികമായ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ വെളിപ്പെടുത്തി. അതിക്രമത്തിനിരയാകുന്ന കുട്ടികളെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർക്ക് അവബോധം നൽകുന്നതിനായി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ.
ആറ് വയസുള്ളപ്പോഴാണ് ദുരനുഭവം ഉണ്ടായത്. അതിലെ രണ്ടു വ്യക്തികളുടെ മുഖം വ്യക്തമായി ഓർമ്മയില്ല. അവർ വാത്സ്യല്യപൂർവം അരികത്ത് വിളിച്ച് ശരീരത്തിൽ സ്പർശിച്ചു. വസ്ത്രങ്ങൾ അഴിക്കാനും ശ്രമിച്ചു. അരുതാത്തത് എന്തോ ആണ് സംഭവിക്കുന്നതെന്ന് മനസിലായതോടെ കുതറിയോടി രക്ഷപ്പെടുകയായിരുന്നു. അന്ന് അങ്ങനെ ചെയ്യാൻ തോന്നി. എന്നാൽ എല്ലാ കുട്ടികൾക്കും അങ്ങനെ ചെയ്യാൻ കഴിയണമെന്നില്ല.
മാതാപിതാക്കൾ മാനസിക പിൻബലം തന്നതുകൊണ്ടു മാത്രമാണ് ആ ആഘാതത്തിൽ നിന്ന് രക്ഷപ്പെടാനായത്. പിന്നീട് ആൾക്കൂട്ടങ്ങളിൽ ചെല്ലുമ്പോൾ ഞാൻ എല്ലാവരെയും സൂക്ഷിച്ചു നോക്കും, ആ രണ്ടു മുഖങ്ങൾ അവിടെ എവിടെയെങ്കിലുമുണ്ടോയെന്ന്. നിഷ്‌കളങ്ക ബാല്യങ്ങൾക്ക് ഏൽക്കേണ്ടിവരുന്ന ഇത്തരത്തിലുളള ആഘാതങ്ങൾ അവരുടെ ജീവിതകാലം മുഴുവൻ വേട്ടയാടുമെന്നും കളക്ടർ പറഞ്ഞു.