ബ്ലാസ്റ്റേഴ്സിന് 4 കോടി പിഴ, കോച്ചിന് 10 മത്സരങ്ങൾ വിലക്ക്
ടീമും കോച്ചും പരസ്യമായി ഖേദം പ്രകടിപ്പിക്കണം
ന്യൂഡൽഹി: കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ ബംഗളൂരു എഫ്.സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂർത്തിയാക്കാതെ വാക്കൗട്ട് നടത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിക്ക് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) 4 കോടി രൂപ പിഴ ശിക്ഷ വിധിച്ചു. കളിക്കാരെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ചിന് എ.ഐ.എഫ്.എഫ് നടത്തുന്ന പത്തു മത്സരങ്ങളിൽ വിലക്കും 5 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. വാക്കൗട്ട് നടത്തിയ സംഭവത്തിൽ ബ്ലാസ്റ്റേഴ്സ് മാനജ്മെന്റും കോച്ച് വുകോമനോവിച്ചും പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും വേണം. പരസ്യമായി ഖേദപ്രകടം നടത്തിയില്ലെങ്കിൽ ബ്ലാസ്റ്റേഴ്സ് രണ്ട് കോടി കൂടിയും വുകോമനോവിച്ച് 5ലക്ഷം കൂടിയും പിഴയടയ്ക്കേണ്ടി വരും.
വൈഭവ് ഗഗ്ഗാർ ചെയർമാനായ എ.ഐ.എഫ്.എഫിന്റെ ഡിസിപ്ലിനറി കമ്മിറ്റിയാണ് ഇന്നലെ രാത്രി ബ്ലാസ്റ്റേഴ്സിനെതിരെ ശിക്ഷാ നടപടികളെടുത്തത്. സംഭവത്തിൽ ഇടപെട്ട എല്ലാവരുടെയും വിശദീകരണം കേട്ടശേഷമാണ് നടപടി.
മാർച്ച് മൂന്നിന് ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ബ്ലാസ്റ്റേഴ്സ് - ബംഗളൂരു പ്ലേ ഓഫിലാണ് പിഴയ്ക്കും വിലക്കിനും ഇടയായ സംഭവങ്ങൾ അരങ്ങേറിയത്. എക്സ്ട്രാ ടൈമിൽ 96-ാം മിനിട്ടിൽ ബംഗളൂരുവിന് അനുകൂലമായി ബ്ലാസ്റ്റേഴ്സ് ബോക്സിനടുത്ത് വച്ച് പെനാൽറ്റി കിട്ടിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. ബ്ലാസ്റ്റേഴ്സ താരങ്ങൾ റെഡിയാകുന്നതിന് മുന്നേ ബംഗളൂരു നായകൻ സുനിൽ ഛെത്രി പെട്ടെന്ന് കിക്കെടുത്ത് പന്ത് വലയിലാക്കുകയായിരുന്നു. റഫറി ക്രിസ്റ്റൽ ജോൺ ഗോൾ അനുവദിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് വുകോമനോവിച്ച് ടീമിനെ തിരിച്ച് വിളിച്ച് ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു