മികച്ച മുന്നേറ്റവുമായി കെ.എസ്.എഫ്.ഇ
തൃശൂർ: കഴിഞ്ഞ സാമ്പത്തികവർഷത്തിൽ (2022-23) കെ.എസ്.എഫ്.ഇ എക്കാലത്തെയും മികച്ച നേട്ടം കൈവരിച്ചെന്ന് ചെയർമാൻ കെ. വരദരാജൻ, മാനേജിങ്ങ് ഡയറക്ടർ എസ്.കെ ഡോ. സനിൽ എന്നിവർ അറിയിച്ചു. കഴിഞ്ഞ വർഷം 875.41 കോടി രൂപയുടെ പുതിയ ചിട്ടികൾ ആരംഭിക്കാനായത് റെക്കാഡ് നേട്ടമാണ്. ലക്ഷ്യമിട്ടതിലും 16.25 കോടി രൂപ ആർജ്ജിച്ചാണ് ഈ നേട്ടം കരസ്ഥമാക്കിയതെന്ന് പത്രക്കുറിപ്പിൽ ഇവർ അറിയിച്ചു. കെ.എസ്.എഫ്.ഇയുടെ പ്രതിമാസ ചിട്ടി സല 3,228 കോടി രൂപയായി ഉയർന്നു. പ്രവാസി ചിട്ടി ഉൾപ്പെടെ കെ.എസ്.എഫ്.ഇ യുടെ വാർഷിക ചിട്ടി സല 36,200 കോടി രൂപയായി. പ്രവാസി ചിട്ടിയും, നിക്ഷേപ - വായ്പാ നേട്ടങ്ങളും ഉൾപ്പെടെ ആകെ വാർഷിക ബിസിനസ് 69,200 കോടി രൂപയായി ഉയർന്നിട്ടുണ്ട്.
സ്വർണപ്പണയ വായ്പാരംഗത്ത് മുന്നേറ്റം നടത്താനായെന്നും കെ.എസ്.എഫ്.ഇ അറിയിച്ചു. വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായി പ്രഖ്യാപിച്ച സമത സ്വർണപ്പണയ വായ്പയിൽ ചുരുങ്ങിയ ദിവസംകൊണ്ട് 150 കോടി രൂപ നേടാനായി. കൂടാതെ കുടിശ്ശിക നിവാരണ പദ്ധതികളും മികച്ച മുന്നേറ്റം കാഴ്ചവച്ചതായി ഇരുവരും അറിയിച്ചു.
പ്രവാസി ചിട്ടികൾ- 20% വർദ്ധന
പുതിയ ചിട്ടി- ₹54.16 കോടി
പ്രതിമാസ ചിട്ടി സല ₹124.35 കോടി
നിക്ഷേപ- വായ്പാ നേട്ടം (2022 - 23)
ആകെ നിക്ഷേപം- ₹21,800 കോടി
ആകെ വായ്പ- ₹11,160 കോടി