കാരയ്ക്കൽ തുറമുഖം അദാനി ഏറ്റെടുത്തു
പുതുച്ചേരി: കാരയ്ക്കൽ പോർട്ട് പ്രൈവറ്റ് ലിമിറ്റഡിനെ (കെ.പി.പി.എൽ) ഏറ്റെടുത്തതായി അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (എ.പി.എസ്.ഇ.സെഡ്) അറിയിച്ചു. നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) അനുമതി പ്രകാരം 1485 കോടി രൂപയ്ക്കാണ് തുറമുഖം ഏറ്റെടുക്കൽ അദാനി പൂർത്തിയാക്കിയത്. നേരത്തെ കെ.പി.പി.എല്ലിന്റെ കോർപ്പറേറ്റ് ഇൻസോൾവൻസി റെസലൂഷൻ പ്രോസസിന് (സി.ഐ.ആർ.പി) കീഴിൽ തുറമുഖം ഏറ്റെടുക്കുന്നതിന് അദാനി അപേക്ഷ സമർപ്പിച്ചിരുന്നു.
കാരയ്ക്കൽ തുറമുഖം ഏറ്റെടുത്തതോടെ അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന് ഇന്ത്യയിലാകെ 14 തുറമുഖങ്ങളായെന്ന് എ.പി.എസ്.ഇ.സെഡ് സി.ഇ.ഒയും മുഴുവൻ സമയ ഡയറക്ടറുമായ കരൺ അദാനി പറഞ്ഞു. ഉപഭോക്താക്കൾക്ക് ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുന്നതിനുള്ള ഇൻഫ്രാസ്ട്രക്ചർ നവീകരണത്തിന് കമ്പനി 850 കോടി രൂപ ചെലവഴിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തുറമുഖത്തിന്റെ ശേഷി ഇരട്ടിയാക്കാനും കണ്ടെയ്‌നർ ടെർമിനൽ കൂട്ടിച്ചേർത്ത് വിവിധോദ്ദേശ തുറമുഖമാക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യേകതകൾ
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ കാരക്കൽ ജില്ലയിലാണ് തുറമുഖം. ചെന്നൈയിൽ നിന്ന് 300 കിലോമീറ്റർ ദൂരം. 2009-ലാണ് തുറമുഖം കമ്മീഷൻ ചെയ്‌തത്. പുതുച്ചേരി ഗവൺമെന്റിന്റെ പൊതു-സ്വകാര്യ പങ്കാളിത്തത്തിന് കീഴിൽ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന കാരക്കൽ തുറമുഖം എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കുന്നതാണ്. ചെന്നൈയ്ക്കും തൂത്തുക്കുടിക്കും ഇടയിലുള്ള ഒരേയൊരു പ്രധാന തുറമുഖമാണിത്. മധ്യ തമിഴ്‌നാട്ടിലെ ഉൾപ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കുന്നു.
അടിസ്ഥാന സൗകര്യങ്ങൾ
600 ഏക്കറിലധികം സ്ഥലം. 14 മീറ്റർ വാട്ടർ ഡ്രാഫ്റ്റ് ലഭിക്കുന്നു. അഞ്ച് ഓപ്പറേഷൻ ബെർത്തുകൾ. മൂന്ന് റെയിൽവേ സൈഡിംഗുകൾ. യന്ത്രവത്കൃത വാഗൺ ലോഡിംഗ്. ട്രക്ക് ലോഡിംഗ്. യന്ത്രവൽകൃത ബൾക്ക് കാർഗോ ഹാൻഡ്‌ലിംഗ് സിസ്‌റ്റം. രണ്ട് മൊബൈൽ ഹാർബർ ക്രെയിനുകൾ. വലിയ കാർഗോ സ്റ്റോറേജ് സ്പേസ്.