വാങ്ങാൻ വന്നവർക്ക് മറ്റുചില ഉദ്ദേശ്യങ്ങളുണ്ടായിരുന്നു, അവസാനം വീട് വാങ്ങിയവർ ഒരു വാക്ക് തന്നതുകൊണ്ടാണ് വിറ്റതെന്ന് സുഗതകുമാരിയുടെ മകൾ
സുഗതകുമാരിയുടെ വരദ എന്ന വീട് വിൽപ്പനയുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നിരുന്നു. സുഗതകുമാരിയുടെ മരണശേഷം കഴിഞ്ഞ രണ്ടര വർഷമായി അടഞ്ഞുകിടന്ന വീട് ദ്രവിച്ച് തുടങ്ങിയെന്നും അമ്മയുടെ ഏക അവകാശി എന്ന നിലയിൽ വീട് വിൽക്കാൻ പരിപൂർണ അവകാശമുണ്ടെന്നും ലക്ഷ്‌മി ദേവി പ്രതികരിക്കുകയും ചെയ‌്തു. വീട് വാങ്ങാൻ വന്നപലരുടെയും ഉദ്ദേശ്യം വേറെയായിരുന്നു. ഒടുവിൽ ഒരു വാക്ക് നൽകിയ രണ്ട് പേർക്കാണ് സുഗത കുമാരിയുടെ വീട് വിറ്റതെന്ന് ലക്ഷ്‌മി ദേവി പ്രതികരിക്കുകയും ചെയ‌്തു.
വീട് വാങ്ങിയവർ സാധാരണക്കാരായ രണ്ട് സർക്കാർ ഉദ്യോഗസ്ഥരാണ്. വീട് വാങ്ങാൻ പലരും സന്നദ്ധത പ്രകടിപ്പിച്ച് വന്നിരുന്നു. അവരിൽ പലർക്കും വീട് ഇടിച്ചിട്ട് പുതിയ വീട് വയ‌്ക്കാം എന്ന ഉദ്ദേശ്യത്തോടെ വന്നതാണ്. എനിക്കത് ഒട്ടും സമ്മതമല്ലായിരുന്നു. ഈ വന്നയാളുകൾ വീട് ഒരു തരത്തിലും നശിപ്പിക്കുകയില്ലെന്നും, ഒരു ചെടി പോലും നശിപ്പിക്കുകയില്ലെന്നും വാക്ക് തന്നിട്ടാണ് അത് വാങ്ങിച്ചത്. അതിൽ എനിക്ക് വിശ്വാസമുണ്ട്, കാരണം ഇവർ മുമ്പ് താമസിച്ചിരുന്ന വീട് ഞാൻ കണ്ടിട്ടുണ്ട്. അവടെ മുഴുവൻ ചെടികളാണ്. പ്രത്യേകിച്ച് ഈ വീട് വാങ്ങിച്ച പെൺകുട്ടി വൃക്ഷങ്ങളോട് ഒരുപാട് സ്നേഹമുള്ള കുട്ടിയാണ്. സുഗതകുമാരി ടീച്ചറിന്റെ വീട് ഞങ്ങൾക്ക് കിട്ടിയത് ഭാഗ്യമാണെന്നാണ് അവർ പറഞ്ഞത്.
സുഗതകുമാരിയുടെ സഹോദരിയുടെ വീടിന് മുന്നിലൂടെയാണ് വരദയിലേക്ക് പ്രവേശിക്കാൻ വഴിയുണ്ടായിരുന്നത്. സുഗതകുമാരിയുടെ മരണശേഷം ആ വഴി വീടിന്റെ അനന്തരവകാശികൾ അടച്ചതായും അവർ അറിയിച്ചു. വീട് നശിക്കില്ലെന്നും വൃക്ഷങ്ങൾ മുറിച്ച് മാറ്റില്ലെന്ന് ഉറപ്പുള്ളവർക്കുമാണ് വീട് വിറ്റതെന്നും ലക്ഷ്‌മി ദേവി കൗമുദി ടിവിയോട് പറഞ്ഞു.
വരദ വിറ്റുപോയപ്പോൾ പലതരം ഭീഷണി തനിക്ക് നേരിട്ടതായും വീട്ടിൽ പ്രവേശിക്കാൻ ആരെയും അനുവദിക്കില്ലെന്നും ഊഴം വച്ച് കാവൽനിന്ന് അത് തടയുമെന്നും ചിലർ ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നതായും ലക്ഷ്‌മി ദേവി സൂചിപ്പിച്ചു. വീട് തന്നെ സ്‌മാരകമാക്കണമെങ്കിൽ അപ്പൂപ്പൻ ബോധേശ്വരനും അമ്മൂമ്മ കാർത്ത്യായനിയും നിർമ്മിച്ച അഭയ എന്ന വീടാണ് അതിന് നല്ലതെന്ന് ലക്ഷ്‌മി ദേവി പറഞ്ഞു.
വാഹനം കയറ്റാൻ കഴിയാത്തതിനാൽ വർഷങ്ങൾക്ക് മുമ്പേ താൻ വരദയിൽ നിന്ന് താമസം മാറിയിരുന്നു. രണ്ടരവർഷമായി ആൾത്താമസമില്ലാതെ വീട് നശിക്കാൻ തുടങ്ങിയതോടെയാണ് വിൽക്കാൻ തീരുമാനിച്ചത്. ഇതേ അവസ്ഥയിൽ തുടരുകയാണെങ്കിൽ വീട് ഇടിഞ്ഞുവീഴും. പൊളിച്ചുമാറ്റിയ ഔട്ട്ഹൗസ് താൻ ഉണ്ടാക്കിയതാണ്. അമ്മ ഔട്ട്ഹൗസിലിരുന്ന് എഴുതിയിട്ടില്ല.
അമ്മയുടെ വലുതും ചെറുതുമായ പുരസ്‌കാരങ്ങൾ, പുസ്തകങ്ങൾ, കത്തുകൾ, ഉപയോഗിച്ച കട്ടിൽ, എഴുതാനിരുന്ന മേശ, കസേര,വസ്ത്രങ്ങൾ തുടങ്ങി എല്ലാം എടുത്തുവച്ചിട്ടുണ്ട്. സ്മാരകം വരികയാണെങ്കിൽ സാംസ്‌കാരിക വകുപ്പ് ആവശ്യപ്പെടുന്ന മുറയ്ക്ക് എല്ലാം അവരെ ഏല്പിക്കും. അമ്മയും അച്ഛനും ഭൗതിക സ്വത്തുക്കളിൽ വിശ്വസിച്ചിരുന്നില്ലെന്നും ലക്ഷ്മി വ്യക്തമാക്കിയിരുന്നു.