സംസ്ഥാനത്തെ സ്‌കൂളുകളിൽ നടത്തിയ സർവേയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം; കുട്ടികളിൽ ഈ രണ്ട് രോഗങ്ങൾ വ്യാപകം

Saturday 29 April 2023 5:46 PM IST

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികളിൽ ഇന്റർനെറ്റിനോടുളള ആസക്തി കൂടുന്നത് അനുസരിച്ച് ഉത്‌കണ്‌ഠാ രോഗവും വിഷാദരോഗവും വർദ്ധിക്കുന്നതായി പഠന റിപ്പോർട്ട്. സംസ്ഥാനത്തെ 16 സ്‌കൂളുകളിലെ കൗമാരക്കാരായ 457 വിദ്യാർത്ഥികൾക്കിടയിൽ കനൽ എന്ന സന്നദ്ധ സംഘടന നടത്തിയ സർവേയിലാണ് 66.5 ശതമാനം കുട്ടികളും ഉത്‌കണഠാ രോഗത്തിന്റെ പിടിയിലാണെന്നാണ് കണ്ടെത്തിയത്.

62.3 ശതമാനം വിദ്യാർത്ഥികൾ വിഷാദ രോഗത്തിന് അടിമകളാണ്. പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികൾക്കിടയിലാണ് ഇരുരോഗങ്ങളും കൂടുതൽ. ഉത്‌കണ്‌ഠാ രോഗം നേരിടുന്ന 27.6 ശതമാനം വിദ്യാർത്ഥികളും വിഷാദ രോഗം നേരിടുന്ന 14.8 ശതമാനം വിദ്യാർത്ഥികളും അടിയന്തര മെഡിക്കൽ സഹായം വേണ്ടവരാണ്.

ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾ ഉൾപ്പെടെ നടത്തുമ്പോഴും കുട്ടികളുടെ മാനസികാരോഗ്യത്തിന് കരിക്കുലത്തിൽ പ്രാധാന്യം നൽകാത്തതാണ് ഇതിന് കാരണമെന്ന് കനലിന്റെ ഡയറക്‌ടർ ആൻസൺ പി.ഡി.അലക്‌സാണ്ടർ കേരളകൗമുദിയോട് പറഞ്ഞു. പൂർണമായും വിദ്യാർത്ഥികളെ ഇന്റർനെറ്റ് ഉപയോഗത്തിൽ നിന്ന് വിലക്കുകയല്ല പരിഹാരം. അവരുടെ ഉപയോഗത്തിൽ നിയന്ത്രണമുണ്ടാക്കുകയാണ് വേണ്ടത്. സർവേ റിപ്പോർട്ട് വൈകാതെ പ്രസിദ്ധീകരിക്കുമെന്നും തുടർപഠനങ്ങൾക്കായി വിദ്യാഭ്യാസ വകുപ്പിന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടിമപ്പെടൽ എങ്ങനെ?

തീവ്രമാകുന്ന ഓൺലൈൻ ബന്ധങ്ങൾ സൈബർ രതി ഓൺലൈൻ ഗെയിംസ് വിവരശേഖരണത്തിന് അടിമയാകൽ

ലക്ഷണങ്ങൾ എന്തെല്ലാം?

ഉറങ്ങാനുള്ള ബുദ്ധിമുട്ട്

ദുഃസ്വപ്‌നങ്ങൾ കാണുക

സ്‌കൂളിൽ പോകാനുളള മടി

ഒറ്റയ്‌ക്ക് ഇരിക്കാനുള്ള ഭയം

ഇടയ്‌ക്കിടയ്‌ക്കുളള തലവേദനയും വയറുവേദനയും

മാനസിക സമ്മർദ്ദം

എങ്ങനെ നിയന്ത്രിക്കാം?

കുട്ടികൾക്ക് ഉപകാരപ്പെടുന്ന വെബ്സൈറ്റുകൾ തിരഞ്ഞെടുത്ത് നൽ‍കുക

ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് നിശ്‌ചിത സമയം

മൊബൈൽ ഫോണിൽ ഇന്റർനെറ്റ് ഉപയോഗം വേണ്ട

കുട്ടികളുമായി നന്നായി സംസാരിക്കുക

ഇന്റർനെറ്റിൽ വേണ്ട സൈറ്റുകൾ ഒഴിച്ച് ബാക്കിയുള്ളവ ലോക്ക് ചെയ്യുക

 ഇന്റർനെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ കുട്ടികൾക്ക് നൽകരുത്.