മദ്യവില കുറച്ച് കാണിച്ച് വൻ നികുതി വെട്ടിപ്പ്, കിംഗ്സിന് പിന്നാലെ മൂഡ് മേക്കറും ബാറുകളിലേക്ക്

Monday 08 May 2023 12:15 AM IST

കൊച്ചി: വില കുറഞ്ഞ മദ്യം ബാറുകളിലേക്ക് ഒഴുക്കുന്നതിന് പിന്നിൽ കൂടുതൽ കമ്പനികൾക്കെതിരെ അന്വേഷണം. നേരത്തെ കിംഗ്സ് റം ബാറുകൾക്ക് മറിച്ചു നൽകിയ സംഭവത്തിൽ ബിവറേജസ് കോർപ്പറേഷൻ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മൂഡ് മേക്കർ ബ്രാണ്ടിയും ഇതേവഴിയിലൂടെ ബാറുകളിലെത്തുന്നത്.

കോട്ടയത്തെ വിതരണ സ്ഥാപനം വഴി മൂഡ് മേക്കർ റം കാസർകോട് ബട്ടത്തൂർ മുതൽ തിരുവനന്തപുരം പാറശാല വരെയുള്ള ബീവറേജസ് ഗോഡൗണുകളിൽ വൻ തിരിമറി നടത്തിയാണ് ബാറുകളിലേക്ക് എത്തിച്ചത്.

വില കുറഞ്ഞ മദ്യം കിട്ടുന്നില്ലെന്ന പരാതികളെ തുടർന്ന് ഇവ മുഴുവനായി ഔട്ട് ലെറ്റുകൾക്ക് നൽകണമെന്ന് തീരുമാനിച്ചാണ് മുൻ മന്ത്രി എം.വി. ഗോവിന്ദൻ ഇത്തരം അഴിമതിക്ക് നേരത്തേ തടയിട്ടത്. പിന്നീട് ബാറുടമകളുടെ സമ്മർദ്ദത്തിന് വഴങ്ങി 30 ശതമാനം ബാറുകൾക്ക് നൽകാൻ ധാരണയായി. ഈ തീരുമാനമാണ് ഉദ്യോഗസ്ഥർ വൻ തുക കൈപ്പറ്റി അട്ടിമറിച്ചത്.

മദ്ധ്യപ്രദേശിലുള്ള അസോസിയേറ്റഡ് ആൽക്കഹോൾ ആൻഡ് ബ്രൂവറീസ് ലിമിറ്റഡിനു വേണ്ടി സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതാണ് മൂഡ് മേക്കർ ബ്രാണ്ടി. ബീവറേജസ് വെയർ ഹൗസുകളിലെ ഓൺലൈൻ രജിസ്ട്രേഷൻ മറയാക്കി ഓൺലൈനിൽ വിവിധ ഡിപ്പോകളിൽ ഓർഡർ നൽകിയാണ് മദ്യം ബാറുകാർക്ക് മറിച്ച് നൽകുന്നത്. വില കുറഞ്ഞ മദ്യം വെയർ ഹൗസുകളിൽ എത്തുമ്പോൾ തന്നെ മാനേജർമാരും സിസ്റ്റം അസിസ്റ്റന്റുമാരും താത്പര്യമുള്ളവർക്ക് ഓൺലൈൻ ഇൻഡന്റ് തരപ്പെടുത്തി നൽകും.

• ഇടപാട് പുറത്തും

ഒരു ലിറ്റർ മദ്യം ബാറുകാർക്ക് 580 രൂപയ്ക്ക് നൽകുമ്പോൾ 175 രൂപ വിതരണ സ്ഥാപനത്തിന്റെ പ്രതിനിധി ബാറുകാരിൽ നിന്ന് നേരിട്ട് വാങ്ങും. ഇത്തരത്തിൽ മദ്യ വില കുറച്ച് വൻ ടാക്സ് വെട്ടിപ്പ് നടത്തി സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കുന്നതിനാണ് ഉദ്യോഗസ്ഥർ കൂട്ടു നിൽക്കുന്നത്. മദ്യത്തിന് വില ടെൻഡറിൽ ക്വാട്ട് ചെയ്യുമ്പോൾ തന്നെ ബാറുകാരുമായി വിതരണ കമ്പനികൾ കരാർ ഉണ്ടാക്കുന്നുണ്ട്.

മാർച്ചിലെ മൂഡ് മേക്കർ വിതരണം

ഒരു ലിറ്റർ പായ്ക്ക്

വെയർ ഹൗസ് എത്തിയത് ബാറുകൾക്ക്

കടവന്ത്ര 990 990

നടുവന്നൂർ 1440 1435

കണ്ണൂർ 2400 2329

ബട്ടത്തൂർ 720 677

അര ലിറ്റർ പായ്ക്ക്

വെയർ ഹൗസ് എത്തിയത് ബാറുകൾക്ക്

തൃപ്പൂണിത്തുറ 800 487

തൃശൂർ 1120 433

കല്പറ്റ 360 228

കണ്ണൂർ 360 330

ബട്ടത്തൂർ 360 160