ഗൗളി ഉത്തരത്തിലിരുന്ന് ചിലച്ചത്
തൊഴിലില്ലായ്മാ വേതനം കൊണ്ടുമാത്രം ജീവിക്കാൻ പറ്റില്ലെന്ന് ഏതൊരു അഭ്യസ്തവിദ്യനും അറിയാം. അങ്ങനെയാണ് എം.എ പാസായശേഷം സാമി ജ്യോത്സ്യം, കൺകെട്ട്, മഷിനോട്ടം, ഗൗളിശാസ്ത്രം തുടങ്ങിയവ അപ്രന്റീസായി പലയിടത്തുനിന്നും പഠിച്ചത്. പൊതുവായി ഒരു ഗുരു ഇല്ല. റുവാണ്ടയിൽ അക്രമത്തിനും മാനഭംഗത്തിനും ഇരയായ ഒരു യുവതി പിന്നീട് ഒരു ആൺകുട്ടിയെ പ്രസവിച്ചു. പ്രായപൂർത്തിയായപ്പോൾ മകൻ ന്യായമായും ഒരു ചോദ്യം ചോദിച്ചു.
എന്റെ തന്തയാർ? തെരിയാത്-ഇതായിരുന്നു അമ്മയുടെ ഉത്തരം. കൗൺസിലിംഗിലാണ് ആ സ്ത്രീ കൂടുതൽ വെളിപ്പെടുത്തിയത്. ഹുട്ടു കലാപകാരികളുടെ ആക്രമത്തിൽ തലയ്ക്കും മൂക്കിനു കുറുകെയും രണ്ട് വെട്ടുകൾ കിട്ടി. മരിച്ചില്ല. ആരോ എടുത്തു ആശുപത്രിയിലാക്കി. ആശുപത്രി പിന്നീട് ഹുട്ടു വംശജർ കീഴടക്കി. അനങ്ങാൻ വയ്യാതെ കിടന്ന തന്നെ പലദിവസങ്ങളിലായി നൂറോളം പേർ മാനഭംഗം ചെയ്തു. ഇതിൽ ആരാണ് അവന്റെ തന്ത എന്ന് ഞാനെങ്ങനെ പറയും. വിദ്യ പഠിക്കാൻ പലരുടെ അടുത്തും പോയതിനാൽ ആരുടെയും മുഖം പ്രത്യേകമായി ഒാർമ്മയില്ല. ഒന്നുമാത്രമറിയാം. എല്ലാവരും മനുഷ്യരെ പറ്റിക്കുന്നതിൽ ബ്രഹ്മാനന്ദം അനുഭവിച്ചിരുന്നു.. ശാസ്ത്രം പ്രയോഗിച്ച് തുടങ്ങിയപ്പോഴാണ് അതവരുടെ കുറ്റമല്ല എന്ന് സാമിക്ക് മനസിലായത്. സാക്ഷരതയിൽ മുന്നിട്ട് നിൽക്കുന്ന കേരളത്തിൽ പറ്റിക്കപ്പെടാനായിട്ട് ആളുകൾ ക്യൂ നിൽക്കുകയാണ്, ബോർഡ് വച്ച് പ്രാക്ടീസ് തുടങ്ങിയതിനുശേഷം സാമിക്കുണ്ടായ അനുഭവമാണ് ഒരു തുള്ളി വെള്ളംപോലും ചേർക്കാതെ നീറ്റായിട്ട് പറയുന്നത്. ചിലരെയൊക്കെ പിൻതിരിപ്പിക്കാൻ, ധനം നഷ്ടം ഉണ്ടാകുമെന്നതു മറന്നുപോലും സാമി ശ്രമിച്ചിട്ടുണ്ട്. പക്ഷേ പറ്റിക്കപ്പെടാതെ അവർ പോകില്ലെന്ന് വച്ചാൽ. ഇക്കാര്യത്തിൽ സാമി നിസ്സഹായനാണ്. ഏറ്റവും ഒടുവിൽ പ്രശ്നം വയ്ക്കാൻ വന്നത് ഒരു പാർട്ടിക്കാരനായിരുന്നു. ചുവന്ന തോർത്ത് തലവഴി ഇട്ടിരുന്നു. സാമിക്ക് അത് പ്രശ്നമല്ല. ഇവിടെ പലരും വരും. സാമി ജോലി തുടരും. ഇന്നലെയാണ് കേരള കോൺഗ്രസ് എമ്മിലെ ഇരുവിഭാഗങ്ങളുടെയും പ്രതിനിധികൾ രണ്ട് സമയങ്ങളിലായി വന്നത്. പ്രതിസന്ധിയിൽപ്പെടുന്നവർ എവിടെയെങ്കിലും പോയി ദുഃഖഭാരം ഇറക്കണ്ടെ. മുന്നോട്ട് ഒരുവഴി തുറക്കണ്ടെ. വന്നപാടെ പാർട്ടിക്കാരൻ മൂന്നുതവണ മുദ്രാവാക്യം വിളിച്ചു. മൂന്നാമത്തെ മുദ്രാവാക്യം വിളിയിൽ കണ്ഠമിടറി ഗദ്ഗദം വന്നു. കണ്ണീർതൂകി. സാമിയും വാ വിടാതെ കരഞ്ഞു. ആഗതനെ സമാശ്വസിപ്പിക്കാൻ വയലിനെടുത്ത് ആത്മവിദ്യാലയത്തിന്റെ ഒറിജിനൽ വായിച്ചു. ആഗതൻ സ്വസ്ഥനായി. സാമി ചോദിച്ചു: കുടിക്കാൻ കട്ടൻകാപ്പി എടുക്കട്ടെ. വേണ്ട. കഴിക്കാൻ പരിപ്പുവട കോഴിബിരിയാണി കഴിച്ചിട്ടാണ് വന്നത്. എന്നാൽ പ്രശ്നം തുടങ്ങാം സാമി പാർട്ടിയുടെ ജന്മസമയം വച്ച് ജാതകം ഗണിച്ച് കവടിനിരത്തി ഗോചരവശാലും സി.ഐ.എ ചാരവശാലും നോക്കി. പ്രതിസന്ധിയാണ്. പാർട്ടിയുടെ ശത്രുസ്ഥാനമായ ആറാമിടത്ത് മൂന്ന് പാപഗ്രഹങ്ങളും ഗുളികനും നിൽക്കുന്നു. ഗുളികനെ മാറ്റി മറ്റൊരു കള്ളിയിലേക്ക് വയ്ക്കാൻ സാമി ശ്രമിച്ചിട്ടും കവടി അനങ്ങുന്നില്ല. ആഗതൻ ഉത്കണ്ഠയോടെ ചോദിച്ചു: ഒഴിവില്ലെ. വഴിമുട്ടി നിൽക്കുകയാണ്. പരിഹാരം? ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം തീർക്കണം. പിടിവാശി കള. ഒത്തുതീർപ്പാക്കിയേര്. അപ്പോൾ ഉത്തരത്തിലിരുന്ന ഒരു ഗൗളി മുന്നോട്ട്, മുന്നോട്ട്, മുന്നോട്ട് എന്ന് മൂന്നു പ്രാവശ്യം ചിലച്ചു. സാമി കവടി വാരിക്കൂട്ടി അടുത്ത ആളായ ജ്യോതിഷ് കുമാർ ചാമക്കാലയെ വിളിച്ചു.