ഡൽഹി എയർപോർട്ടിൽ മലയാളി കുട്ടിയെ കാണാതായി  # കണ്ടെത്തിയത് രണ്ടു കി.മീ. അകലെ

Saturday 27 May 2023 12:26 AM IST

കോലഞ്ചേരി: ന്യൂസിലൻഡിൽ നിന്ന് മലയാളി യുവതിക്കൊപ്പം ഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയ രണ്ടര വയസുള്ള മകൻ അമ്മയുടെ കണ്ണുവെട്ടിച്ച് അപ്രത്യക്ഷനായി. ഒടുവിൽ കണ്ടെത്തിയത് രണ്ടു കിലോമീറ്റർ അകലെ.അനൗൺസ്മെന്റും തെരച്ചിലുമായി ഒരു മണിക്കൂറോളം സംഭവം പരിഭ്രാന്തി പരത്തി.

കഴിഞ്ഞ 23നാണ് കോലഞ്ചേരി മഴുവന്നൂർ സ്വദേശിയായ അർച്ചന മകനുമായി വിമാനമിറങ്ങിയത്.

കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ വരാനായി
31 ബി ഗേറ്റിൽ ചെക്ക് ഇൻ ചെയ്യാനായി കാത്തു നിൽക്കവേ മാധവിനെ കാണാതായി.

അർച്ചനയുടെ നിലവിളി കേട്ട് മൂന്നു മലയാളികൾ സഹായത്തിനെത്തി.

എയർപോർട്ടിൽ വന്നപ്പോൾ എടുത്ത, നീലവരയുള്ള ടീ ഷർട്ടും നീല നിക്കറും ധരിച്ച ഫോട്ടോ കാണിച്ചതോടെ പലരും പല വഴിക്ക് തെരച്ചിൽ തുടങ്ങി. സി.ഐ.എസ്.എഫും എയർ ഇന്ത്യ ഉദ്യോഗസ്ഥരും അന്വേഷണം ഏറ്റെടുത്തു. മൈക്കിലൂടെ അനൗൺസ്‌ ചെയതു. സെക്യൂരിറ്റി കാമറകളിലൂടെ പരിസരമാകെ നിരീക്ഷിച്ചു.

കിലോമീറ്ററുകൾ പരന്നു കിടക്കുന്ന എയർപോർട്ടിൽ നടന്നുകൊണ്ട് തെരച്ചിൽ ബുദ്ധിമുട്ടാണെന്ന് ബോധ്യമായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ രാജ്കുമാർ ബഗ്ഗി കാറിൽ അമ്മയും മറ്റ് രണ്ട് മലയാളികളുമായി തലങ്ങും വിലങ്ങും പാഞ്ഞു. രണ്ട് കിലോമീറ്റർ അകലെയുള്ള ഗേറ്റ് 47ൽ അവർ എത്തുമ്പോൾ, ഈ കോലാഹലങ്ങൾ അറിയാതെ കളിചിരിയുമായി നിൽക്കുകയായിരുന്നു മാധവ്. നിമിഷങ്ങൾ കൂടി വൈകിയിരുന്നെങ്കിൽ നാട്ടിലേക്കുള്ള യാത്രയും മുടങ്ങുമായിരുന്നു.

ബാറ്ററി കാറിൽ കയറിയോ ട്രാവലേ​റ്ററിൽ (തറനിരപ്പിൽ നീങ്ങുന്ന ബെൽ​റ്റ് ) കയറിയോ അവിടെ എത്തിയതാകാം എന്ന നിഗമനത്തിലാണ് സി.ഐ.എസ്.എഫ്.

Advertisement
Advertisement