ഇത് ബി ജെ പിയുടെ ആഭ്യന്തര വിഷയമാണോ? പാർട്ടി ഓഫീസിലിരുന്ന് എഴുതിയ കണക്കായിരിക്കും മുരളീധരൻ പറഞ്ഞതെന്ന് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വായ്പാപരിധി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടിയിൽ കേന്ദ്രമന്ത്രി വി മുരളീധരൻ പറയാൻ പാടില്ലാത്തത് പറഞ്ഞെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന് ഒരു വർഷം 1.75 ലക്ഷം കോടിയാണ് ആകെ ചെലവ് വരുന്നത്. ഇതിൽ മൂന്ന് ശതമാനമാണ് കടമെടുപ്പ് പരിധി. ഇതിൽ രണ്ടായിരം കോടി രൂപ കടമെടുക്കാൻ ഏപ്രിലിൽ അനുമതി നൽകിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
'ഈ മാസം 15,390 കോടി കടമെടുക്കാൻ അനുമതി നൽകി. നിലവിലെ ചട്ടപ്രകാരം 32,442 കോടി രൂപ വായ്പയെടുക്കാൻ അവകാശമുണ്ട്. എന്നാൽ വായ്പ പരിധി ചുരുക്കിയതിനെക്കുറിച്ച് കേന്ദ്ര സർക്കാരിന് മറുപടിയില്ല. വിഷയത്തിൽ മുരളീധരൻ പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്'- മന്ത്രി വ്യക്തമാക്കി. ഇത് ബി ജെ പിയുടെ ആഭ്യന്തര വിഷയമാണോ എന്ന് മന്ത്രി ചോദിച്ചു. പാർട്ടി ഓഫീസിലിരുന്ന് എഴുതിയ കണക്കായിരിക്കും മുരളീധരൻ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശ പ്രകാരമുള്ള കടമെടുപ്പ് പരിധിയിലുള്ള 55,182 കോടിയിൽ 34,661 കോടി രൂപയും കേരളം എടുത്തെന്ന് വി മുരളീധരൻ ഇന്നലെ പറഞ്ഞിരുന്നു. ശേഷിക്കുന്ന 20,521 കോടിരൂപയിൽ ആദ്യ മൂന്ന് പാദങ്ങളുടേതായ 15,390 കോടി രൂപ അനുവദിച്ചു. ബാക്കിയുള്ള 5,131 കോടി 2024 ജനുവരിയിൽ അനുവദിക്കും. അതിനെ വെട്ടികുറയ്ക്കലായി ധനമന്ത്രി ചിത്രീകരിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.