3500 സ്കൂൾ ബസുകൾക്ക് ഫിറ്റ്നെസ് ഇല്ല, വിദ്യാവാഹൻ സൗകര്യമില്ലാത്ത ബസുകളും
തിരുവനന്തപുരം: അദ്ധ്യയന വർഷത്തിന് മുന്നോടിയായുള്ള മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ 3,500 സ്‌കൂൾ ബസുകൾക്ക് ഫിറ്റ്നെസില്ലെന്ന് കണ്ടെത്തി. ഇവയ്‌ക്ക് വീണ്ടും ഫിറ്റ്നെസ് ടെസ്റ്റ് വേണമെന്ന് സ്‌കൂൾ അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ട്. ആകെയുള്ള 27,400 ബസുകളിൽ 22,305 എണ്ണമാണ് ഫിറ്റ്നെസ് ടെസ്റ്റ് നടത്തിയത്. ഫിറ്റ്നെസില്ലാത്തതും പരിശോധനയ്ക്ക് വിധേയമാക്കാത്തതുമായ ബസുകളെ സർവീസ് നടത്താൻ അനുവദിക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
അതേസമയം ജി.പി.എസ് സംവിധാനത്തിലൂടെ വാഹനങ്ങളുടെ വിവരമറിയാൻ മോട്ടോർ വാഹന വകുപ്പൊരുക്കിയ 'വിദ്യാ വാഹൻ ആപ്പും" 40 ശതമാനം ബസുകളിലുമില്ല. രക്ഷിതാക്കളുടെ മൊബൈൽ നമ്പർ ആപ്പിൽ റജിസ്റ്റർ ചെയ്യേണ്ടത് സ്‌കൂളുകളാണ്. സമയം കിട്ടിയില്ലെന്നും വരും ദിവസങ്ങളിൽ ആപ്പിന്റെ സേവനം ലഭ്യമാക്കുമെന്നുമാണ് സ്കൂൾ അധികൃതർ എം.വി.ഡിയെ അറിയിച്ചിട്ടുള്ളത്. കുട്ടികൾ തിരിച്ചെത്തുംവരെയുള്ള മാതാപിതാക്കളുടെ ആശങ്കയ്ക്ക് വിരാമം കുറിക്കാനായാണ് മോട്ടോർ വാഹന വകുപ്പ് 'വിദ്യാ വാഹൻ' ആപ്പ് അവതരിപ്പിച്ചത്.