68 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ
ചാത്തന്നൂർ: ശീമാട്ടി ഭാഗങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 68 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ. കാരംകോട് വരിഞ്ഞം കോവിൽവിള വീട്ടിൽ അജേഷാണ് (36) പിടിയിലായത്. 102 കുപ്പി മദ്യം ചാക്കിൽ കെട്ടി വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. മദ്യം വിറ്റ വകയിൽ ലഭിച്ച 5650 രൂപയും എക്‌സൈസ് സംഘം കണ്ടെടുത്തു.
കർണാടക നിർമിത മദ്യ പയ്കറ്റുകളും കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ ഉറവിടം കണ്ടെത്താൻ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു അന്വേഷണം ആരംഭിച്ചതായി അസി.എക്‌സൈസ് കമ്മീഷണർ വി. റോബർട്ട് പറഞ്ഞു. ചാത്തന്നൂർ ശീമാട്ടി കല്ലുവാതുക്കൽ കേന്ദ്രീകരിച്ചു അവധി ദിവസങ്ങളിലും മറ്റും അനധികൃതമായി വൻ മദ്യവില്പന നടക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു. എക്‌സൈസ് ഇൻസ്‌പെക്ടർ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫിസർമാരായ ആർ.ജി. വിനോദ്, എ.ഷിഹാബുദ്ദീൻ, എസ്.അനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി. നഹാസ്, ഒ.എസ്. വിഷ്ണു, ജെ. ജ്യോതി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ റാണി സൗന്ദര്യ എന്നിവർ പങ്കെടുത്തു.