പ്രൊഫഷണൽ നാടക അവാർഡ് പ്രഖ്യാപിച്ചു; 'രണ്ട് നക്ഷത്രങ്ങൾ' മികച്ച നാടകം
തൃശൂർ: സംഗീത നാടക അക്കാഡമി പ്രൊഫഷണൽ നാടകമത്സരത്തിൽ മികച്ച നാടകത്തിനുള്ള അവാർഡ് വള്ളുവനാട് ബ്രഹ്മയുടെ 'രണ്ടു നക്ഷത്രങ്ങൾക്ക്' (50,000രൂപ). ഈ നാടകത്തിന്റെ സംവിധായകൻ രാജേഷ് ഇരുളമാണ് മികച്ച സംവിധായകൻ (30,000രൂപ).
എറണാകുളം ചൈത്രതാര തിയേറ്റേഴ്‌സിന്റെ 'ഞാൻ' രണ്ടാമത്തെ നാടകമായി (30,000). കൊച്ചിൻ ചന്ദ്രകാന്തയുടെ 'നത്ത് മാത്തൻ ഒന്നാം സാക്ഷി'യുടെ സംവിധായകൻ രാജീവൻ മമ്മിളിയാണ് രണ്ടാമത്തെ സംവിധായകൻ (20,000). കോഴിക്കോട്ട് രംഗമിത്രയുടെ 'രണ്ട് കൂട്ടുകാരികൾ' രചിച്ച പ്രദീപ് കുമാർ കാവുംതറയാണ് നാടകകൃത്ത് (30,000). 'രണ്ട് നക്ഷത്രങ്ങൾ' രചിച്ച ഹേമന്ത് കുമാർ രണ്ടാമത്തെ നാടകകൃത്ത് (20,000 രൂപ). 'രണ്ട് നക്ഷത്രങ്ങ'ളിലെ ബിജു ജയാനന്ദനാണ് നടൻ (25,000). 'നത്ത് മാത്തൻ ഒന്നാം സാക്ഷി'യിലെ കലവൂർ ശ്രീലൻ രണ്ടാമത്തെ നടനായി (15,000രൂപ). കോഴിക്കോട് രംഗഭാഷയുടെ 'മൂക്കുത്തി'യിലെ കലാമണ്ഡലം സന്ധ്യ നടിയും (25,000രൂപ) 'ഞാൻ' നാടകത്തിലെ അനു കുഞ്ഞുമോൻ രണ്ടാമത്തെ നടിയുമായി (15,000രൂപ).
മറ്റ് അവാർഡുകൾ:ഗായകൻ:കല്ലറ ഗോപൻ,ഗായിക:ശുഭ രഘുനാഥ് (ഇരുവർക്കും 10,000രൂപ വീതം),സംഗീത സംവിധായകൻ:ഉദയകുമാർ അഞ്ചൽ,ഗാനരചയിതാവ്:ശ്രീകുമാരൻ തമ്പി (ഇരുവർക്കും 15,000രൂപ വീതം),രംഗപടം:ആർട്ടിസ്റ്റ് സുജാതൻ (20,000രൂപ),ദീപസംവിധാനം:രാജേഷ് ഇരുളം,വസ്ത്രാലങ്കാരം:വക്കം മാഹിൻ,പശ്ചാത്തല സംഗീതം:ഉദയകുമാർ അഞ്ചൽ,ശബ്ദലേഖകൻ:റജി ശ്രീരാജ് (15,000 രൂപ വീതം). കാഷ് അവാർഡിനൊപ്പം ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
കോഴിക്കോട് രംഗമിത്രയുടെ 'പണ്ട് രണ്ട് കൂട്ടുകാരികൾ' എന്ന നാടകത്തിലെ അഭിനവ്,അളകാബാബു എന്നീ കുട്ടികൾക്ക് പ്രോത്സാഹനമായി അക്കാഡമി പതക്കവും സാക്ഷ്യപത്രവും നൽകും. പത്രസമ്മേളനത്തിൽ ജൂറി ചെയർമാൻ ഗോപിനാഥ് കോഴിക്കോട്,അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി,ശിവജി ഗുരുവായൂർ,വി.കെ.അനിൽ കുമാർ എന്നിവർ പങ്കെടുത്തു.