ശ്രദ്ധ സതീഷിന്റെ ആത്മഹത്യ ക്രൈം ബ്രാഞ്ച് അന്വേഷിക്കും, ആരോപണ വിധേയർക്കെതിരെ തത്ക്കാലം നടപടിയില്ലെന്ന് മന്ത്രി, വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചു

Wednesday 07 June 2023 1:09 PM IST

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി ആർ ബിന്ദു. എസ് പിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ആയിരിക്കും അന്വേഷിക്കുക.

ആരോപണ വിധേയർക്കെതിരെ ഇപ്പോൾ നടപടിയെടുക്കാൻ കഴിയില്ലെന്നും അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ശിക്ഷ നൽകുമെന്നും മന്ത്രി അറിയിച്ചു. വിദ്യാർത്ഥി പ്രതിനിധികളും പി ടി എ പ്രതിനിധികളുമടക്കമുള്ളവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഹോസ്റ്റലിലെ ചീഫ് വാർഡനായി പ്രവർത്തിക്കുന്ന മായ സിസ്റ്ററെ മാറ്റി നിർത്തി മറ്റൊരു സിസ്റ്റർക്ക് താത്ക്കാലിക ചുമതല നൽകണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം കോളേജ് അധികൃതരുമായി ചർച്ച ചെയ്‌തു. ബിഷപ്പുമായി സംസാരിച്ച ശേഷം തീരുമാനമെടുക്കാമെന്ന് മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി. അതേസമയം, വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചു.

ശ്രദ്ധ ജീവനൊടുക്കാൻ കാരണം അദ്ധ്യാപകരുടെ മാനസിക പീഡനമാണെന്നും തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിൽ കോളേജ് അധികൃതർ മന:പൂർവം വീഴ്ച വരുത്തിയെന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിച്ചത് കണ്ടുപിടിച്ചതിന്റെ വിഷമത്തിലാകാം ശ്രദ്ധ ആത്മഹത്യ ചെയ്തതെന്നാണ് കോളേജ് അധികൃതർ നൽകുന്ന വിശദീകരണം.