എക്സൈസ് അനുമതി, 'ജവാൻ' ഉത്പാദനം ഇരട്ടിയാവും
പുതിയ ലൈനുകളിലെ ബ്ളെൻഡിംഗ് തിങ്കൾ മുതൽ
തിരുവനന്തപുരം: ജനപ്രിയ മദ്യമായ ജവാൻ റം ഉത്പാദനം ഇരട്ടിയാക്കാൻ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ സ്ഥാപിച്ച പുതിയ രണ്ട് ബ്ളെൻഡിംഗ് ലൈനുകൾക്ക് എക്സൈസ് അനുമതി കിട്ടി. തിങ്കളാഴ്ച ബ്ളെൻഡിംഗ് (സ്പിരിറ്രും വെള്ളവും മറ്റ് ഘടകങ്ങളും ചേർക്കൽ) തുടങ്ങും. എന്നാൽ മദ്യനിർമാണത്തിനുള്ള സ്പിരിറ്റിന്റെ സംഭരണ ശേഷി കൂട്ടാനുള്ള സർക്കാർ അനുമതി കിട്ടിയിട്ടില്ല. വൈകാതെ അതും ലഭിച്ചേക്കും. അതോടെ പ്രതിദിന ഉത്പാദനം 8000 കെയ്സിൽ നിന്ന് 15,000 ആയി വർദ്ധിക്കും.
നിലവിലെ നാല് ലൈനുകൾക്ക് പുറമെയാണ് ആധുനിക സംവിധാനത്തിലുള്ള പുതിയ രണ്ട് ലൈനുകൾകൂടി സ്ഥാപിച്ചത്. ലേബലിംഗ് ഉൾപ്പെടെയുള്ള ജോലികൾക്ക് കുടുംബശ്രീ വഴി 56 ജീവനക്കാരെയും നിയമിച്ചു. മാസം 20 ലക്ഷം ലിറ്റർ സ്പിരിറ്റ് സംഭരിക്കാനുള്ള പെർമിറ്റാണ് ഇപ്പോഴുള്ളത്. പുതിയ ലൈനുകൾ കൂടി പ്രവർത്തിക്കുമ്പോൾ ഇത് 35 ലക്ഷം ലിറ്ററാക്കി കൂട്ടണം. ഘട്ടം ഘട്ടമായിട്ടാവും മദ്യ ഉത്പാദനം ഇരട്ടിയാക്കുക. 3.5 കോടിയാണ് പുതിയ ലൈനുകളുടെ നിർമാണ ചെലവ്. 1,70,000 കെയ്സായാണ് ഇപ്പോഴത്തെ പ്രതിമാസ ഉത്പാദനം.
വരും ജവാൻ പ്രീമിയം
നിലവിൽ ഒരു ലിറ്റർ ബോട്ടിലാണ് ഇറക്കുന്നത്. പിന്നീട് അരലിറ്റർ ബോട്ടിലും പരിഗണനയിലുണ്ട്. ഒരു ലിറ്ററിന്റെ ജവാൻ പ്രീമിയം എന്ന പുതിയ ബ്രാൻഡും ഇറക്കും.
ഉത്പാദനം, വിറ്രുവരവ്
8000 കെയ്സ്
നിലവിൽ
15,000 കെയ്സ്
വർദ്ധിപ്പിക്കുമ്പോൾ
144 കോടി
ഒരുവർഷത്തെ വിറ്റുവരവ്