കല്ലുമ്മക്കായ സൂപ്പറാണ്; ഉത്പാദനത്തിൽ ഒന്നര മടങ്ങിലേറെ വർദ്ധനവ്  

Saturday 24 June 2023 12:03 AM IST

കോഴിക്കോട്: പതിറ്റാണ്ടുകളായി മലബാറിന്റെ തീൻമേശകൾ കൈയടക്കിയ കല്ലുമ്മക്കായ ഉത്പാദനത്തിൽ വൻ വർദ്ധനവ്. മേഖലയിൽ കല്ലുമ്മക്കായ കൃഷിയിൽ 160 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്. കടലിൽനിന്നുള്ള ലഭ്യതയിലെ വർദ്ധനവ് 15 ശതമാനമാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) അറിയിച്ചു.

മേഖലയിൽ നിന്നുള്ള കടൽമത്സ്യലഭ്യതയിലും കഴിഞ്ഞ വർഷം വർദ്ധനവുണ്ടായി. 1.99 ലക്ഷം ടൺ മത്സ്യമാണ് മലബാറിലെ തീരങ്ങളിൽ നിന്നും കഴിഞ്ഞ വർഷം പിടിച്ചത്. 38 ശതമാനമാണ് വർദ്ധനവ്. കേരളത്തിന്റെ സമുദ്ര മത്സ്യോത്പാദനത്തിൽ 29 ശതമാനം പിടിച്ചത് മലബാർ ജില്ലകളിൽ നിന്നാണ്.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.എം.എഫ്.ആർ.ഐയുടെ കോഴിക്കോട് പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ ചേർന്ന യോഗത്തിലാണ് സി.എം.എഫ്.ആർ.ഐയിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകൾ. സമുദ്രമത്സ്യമേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മലബാർ മേഖലയിലുള്ള ഗുണഭോക്താക്കളുമായി ചർച്ച നടത്തിയത്.

അതേസമയം വിലയിടിവ് സംഭവിച്ചതോടെ ഉത്പാദനവർദ്ധനവിനനുസരിച്ചുള്ള വരുമാനനേട്ടം കല്ലുമ്മക്കായ കർഷകർക്കും തൊഴിലാളികൾക്കും ലഭിച്ചില്ല. ഈ പ്രതിസന്ധി പരിഹരിക്കാൻ, ഉത്പാദനം കൂടുന്നതിനനുസരിച്ച് കല്ലുമ്മക്കായയുടെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വേണമെന്ന് സി.എം.എഫ്.ആർ.ഐയിലെ ശാസ്ത്രജ്ഞർ നിർദേശിച്ചു. പ്രിൻസിപ്പൽ സയന്റിസ്റ്റ് ടി എം നജ്മുദ്ധീൻ കണക്കുകൾ അവതരിപ്പിച്ചു.

@ അഴിമുഖങ്ങളിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ മത്സ്യോത്പാദനത്തെ സാരമായി ബാധിക്കുന്നു

അഴിമുഖങ്ങളിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ തീരദേശ മത്സ്യോത്പാദനത്തെ സാരമായി ബാധിക്കുന്നുണ്ട്.

അഴിമുഖങ്ങളിൽ മണൽതിട്ടകൾ രൂപപ്പെടുന്നത് സ്വാഭാവിക ഒഴുക്കും പാരിസ്ഥിതിക സന്തുലനാവസ്ഥയും തടസ്സപ്പെടുത്തുന്നു. ചെമ്മീൻ പോലുള്ളവയെ ഇത് ബാധിക്കും. കായൽസംരക്ഷണവും കണ്ടൽവനങ്ങളുടെ സംരക്ഷണവും തീരദേശ മത്സ്യോത്പാദനത്തിന് അനിവാര്യമാണെന്നും സി.എം.എഫ്.ആർ.ഐ കോഴിക്കോട് ഗവേഷണ കേന്ദ്രം മേധാവി ഡോ കെ വിനോദ് പറഞ്ഞു. ചെറുമീൻപിടുത്തം കർശനമായി നിയന്ത്രിച്ചാൽ മത്സ്യമേഖലയ്ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാമെന്നാണ് കണ്ടെത്തൽ. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നിനുള്ള ശ്രമങ്ങളുണ്ടാകണം. നയരൂപീകരണങ്ങളിൽ മലബാറിനെ അവഗണിക്കരുത്. മത്സ്യമേഖലയിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കണം. ചെറുമീൻപിടുത്തനിയന്ത്രണം വിജയകരമാക്കാൻ വിതരണവിൽപന രംഗത്തും നിയമപരിധിയിൽ കൊണ്ടുവരണം , കയറ്റുമതിചെയ്യുന്ന ചെമ്മീൻ ഇനങ്ങൾക്ക് വിലകുറയുന്നത് ആശങ്കാജനകരമാണെന്നും മത്സ്യത്തൊഴിലാളി പ്രതിനിധികൾ പറഞ്ഞു. ഡോ കെ വി അഖിലേഷ്, ഡോ വി മഹേഷ്, മത്സ്യവകുപ്പ് അഡീഷണൽ ഡയറക്ടർ കെ.എ ലബീബ്, എൻ പി രാധാകൃഷ്ണൻ, ഉമേഷ് പുതിയാപ്പ എന്നിവർ പ്രസംഗിച്ചു.നേരത്തെ കേരളത്തിന്റെ മദ്ധ്യ, തെക്കൻ മേഖലകളിലും ഇത്തരത്തിൽ ശിൽപശാല നടത്തിയിരുന്നു.

Advertisement
Advertisement