വിലക്കയറ്റം തടയാൻ ഹോർട്ടികോർപ്പിന്റെ 23 പച്ചക്കറി വണ്ടികൾ
തിരുവനന്തപുരം: കുതിച്ചുയരുന്ന പച്ചക്കറി വില വർദ്ധന തടയാൻ നടപടിയുമായി ഹോർട്ടികോർപ്പ്. നാളെ മുതൽ 23 പച്ചക്കറി വണ്ടികൾ സർവീസ് തുടങ്ങും. വൈകിട്ട് 4ന് തിരുവനന്തപുരത്ത് മന്ത്രി പി. പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്യും. ജൈവ പച്ചക്കറിയാണ് വിലക്കുറവിൽ വീട്ടുപടിക്കലെത്തുന്നത്. എല്ലാ ജില്ലകളിലും പച്ചക്കറി വണ്ടികൾ സഞ്ചരിക്കും. 200 രൂപ വില വരുന്ന കിറ്റുകളായാണ് വില്പന. പൊതു വിപണിയേക്കാൾ കുറഞ്ഞ വിലയിൽ കൂടുതൽ പച്ചക്കറികൾ ലഭിക്കും. കർഷകരിൽ നിന്ന് സംഭരിക്കുന്ന പച്ചക്കറികൾ ഇടനിലക്കാരില്ലാതെ എത്തുന്നതിനാലാണ് വില കുറയുന്നത്.
പൊതു വിപണിയേക്കാൾ കിലോയ്ക്ക് 30 രൂപ വരെ വിലക്കുറവുണ്ടാകും. ആവശ്യാനുസരണം പച്ചക്കറി വണ്ടികളുടെ എണ്ണം കൂട്ടും.
സംസ്ഥാനത്തെ കർഷകരിൽ നിന്ന് പരമാവധി ഉത്പന്നങ്ങൾ സംഭരിക്കും. മറ്റുള്ളവ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചും വിതരണം ചെയ്യും. കർഷകർക്ക് നൽകാനുള്ള നാല് മാസത്തെ കുടിശ്ശിക ഓണത്തിന് മുമ്പ് തീർപ്പാക്കുമെന്നും ഹോർട്ടികോർപ്പ് പറയുന്നു .