എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു
തൃശൂർ: എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു.95 വയസായിരുന്നു. തിരൂരിലെ വസതിയിൽ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്നു.
ബ്രാഹ്മണ സമുദായത്തിൽപ്പെട്ട സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ദേവകി നിലയങ്ങോട് സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. വാതില്‍പ്പുറപ്പാട്, കാലപ്പകര്‍ച്ചകള്‍, കാട്ടിലും നാട്ടിലും, നഷ്ടബോധങ്ങളില്ലാതെ ഒരു അന്തര്‍ജനത്തിന്റെ ആത്മകഥ തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.അന്തര്‍ജന ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളാണ് ദേവകി നിലയങ്ങോടിന്റെ രചനകളേറെയും. നഷ്ടബോധങ്ങളില്ലാതെ ഒരു അന്തര്‍ജനത്തിന്റെ ആത്മകഥ എന്ന കൃതി ഏറെ ശ്രദ്ധേയമാണ്.
മലപ്പുറം ജില്ലയിൽ പൊന്നാനിക്കടുത്ത് മുക്കുതല പകരാവൂർ മനയിൽ 1928 ലായിരുന്നു ജനനം. അടുത്തിടെ അന്തരിച്ച പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ ചിത്രൻ നമ്പൂതിരിപ്പാട് സഹോദരനാണ്. ഭര്‍ത്താവ് പരേതനായ രവി നമ്പൂതിരി.