ചേരിയിലെ 398 കുടുംബങ്ങൾ ഫ്ളാറ്റിലേക്ക്, ജനുവരിയിൽ കൈമാറും
കൊച്ചി: വീടില്ലാതെ ചേരിയിൽ കഴിഞ്ഞ 398 കുടുംബങ്ങളുടെ ദുരിത ജീവിതത്തിന് അറുതിയാവുന്നു. ആറുമാസം കഴിയുമ്പോൾ ഇവർക്ക് ഫ്ലാറ്റുകൾ സ്വന്തമാവും. ഓരോ ഫ്ലാറ്റിലും രണ്ട് മുറി, ഹാൾ, അടുക്കള, ബാൽക്കണി. ആകെ 320 ചതുരശ്ര അടി.
ഫോർട്ട് കൊച്ചി തുരുത്തി കോളനിയിൽ കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ കൊച്ചി കോർപ്പറേഷൻ നടപ്പാക്കുന്നത് രാജ്യത്തിന് മാതൃകയാകുന്ന പുനരധിവാസ പദ്ധതി. ചേരികൾ ഇല്ലാതാക്കാൻ യു.പി.എ ഭരണകാലത്ത് നടപ്പാക്കിയ രാജീവ് ആവാസ് യോജന (റേ) പ്രകാരമാണിത്.
പന്ത്രണ്ട് നിലകളിൽ രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങളാണ് ഉയരുന്നത്. 2017ൽ പണി തുടങ്ങിയ ആദ്യ സമുച്ചയം മിക്കവാറും പൂർത്തിയായി. വൈദ്യുതീകരണം നടക്കുകയാണ്. എറണാകുളം സിഡ്‌കോ അസോസിയേറ്റ്‌സാണ് നിർമ്മാണം. ചെലവ് 36 കോടി. കൊച്ചി സ്‌മാർട്ട് മിഷൻ ലിമിറ്റഡ് നിർമ്മിക്കുന്ന രണ്ടാം സമുച്ചയത്തിന്റെ ഏഴ് നിലകൾ പൂർത്തിയായി. 46 കോടിയാണ് കരാർ തുക.
താഴത്തെ നില വാടകയ്ക്ക് നൽകും. ഈ വരുമാനം ഭാവിയിൽ കെട്ടിടത്തിന്റെ പരിപാലനത്തിനാണ്.
2013ലാണ് പദ്ധതിക്കായി സർവേ ആരംഭിച്ചത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ലക്ഷ്യമിട്ട പദ്ധതി ആദ്യം നടപ്പാകുന്നത് കൊച്ചിയിലാണ്.
1200 അപേക്ഷകർ 1200ലേറെ കുടുംബങ്ങൾ ഫ്ളാറ്റിന് അപേക്ഷിച്ചു. അർഹർ 799 പേരായിരുന്നു. ഇതിൽ വീടില്ലാത്ത 398 കുടുംബങ്ങൾക്കാണ് ഇപ്പോൾ ഫ്ലാറ്റ് നൽകുന്നത്. ബാക്കിയുള്ളവരുടെ വീടുകൾ പുനരുദ്ധാരണം വേണ്ടതാണ്. ചേരിയിലുള്ളവർ ഫ്ളാറ്റുകളിലേക്ക് മാറുമ്പോൾ ആ സ്ഥലം കോർപ്പറേഷൻ ഏറ്റെടുക്കും.
സ്വപ്‌ന പദ്ധതിയാണ് അവസാന ഘട്ടത്തിലേക്ക് അടുക്കുന്നത്. ടി.കെ. അഷറഫ് വാർഡ് കൗൺസിലർ
രാഷ്ട്രീയത്തിന് അതീതമായി ഒരുമിച്ചാൽ വൻ വികസന പദ്ധതികൾ നടപ്പിലാക്കാമെന്നതിന്റെ ഉദാഹരണമാണ് ഈ ഫ്ളാറ്റുകൾ എം. അനിൽ കുമാർ മേയർ