അരിക്കൊമ്പന് പിന്നാലെ അരി തേടി പടയപ്പയും; ലയത്തിലെ വാതിലുകളും ജനാലകളും തകർത്തു
മറയൂർ: അരിക്കൊമ്പന് പിന്നാലെ അരി തേടി കാട്ടുകൊമ്പൻ പടയപ്പയും. മറയൂർ പാമ്പൻ മലയിലെ ലയത്തിൽ നിന്ന് ഒരു ചാക്ക് അരിയാണ് പടയപ്പ തിന്നത്. ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം. പാമ്പൻ മലയിലെ തോട്ടത്തിലെ തൊഴിലാളികൾ താമസിക്കുന്ന ലയത്തിലെ വാതിലുകളും ജനാലകളും തകർത്ത പടയപ്പ ലയത്തിനകത്ത് സൂക്ഷിച്ചിരുന്ന ഒരു ചാക്ക് അരി പുറത്തേയ്ക്ക് വലിച്ചിട്ട് മുഴുവൻ തിന്നുതീർക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ചേർന്ന് പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയുമാണ് ആനയെ ഓടിച്ചത്.
പതിനാറ് കുടുംബങ്ങളാണ് പാമ്പൻ മലയിലെ ലയത്തിൽ താമസിക്കുന്നത്. രാജേന്ദ്രൻ, കറുപ്പ് സ്വാമി എന്നിവരുടെ വീടുകളുടെ വാതിലും ജനലുമാണ് പടയപ്പ തകർത്തത്. ഇത് ആദ്യമായാണ് പടയപ്പ അരി തിന്നുന്നതെന്നാണ് പ്രദേശവാസികൾ പറഞ്ഞത്. നേരത്തെ ആരെയും ഉപദ്രവിക്കാത്ത ആനയായിരുന്നു പടയപ്പ. ആനയുടെ ശല്യം ഇപ്പോൾ കൂടിയതോടെ പടയപ്പയെ കാട്ടിലേയ്ക്ക് തുരത്താനുള്ള നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. രണ്ടാഴ്ചയായി പടയപ്പ മറയൂരിലാണ്. പാമ്പൻ മലയിലും ചട്ടമുന്നാറിലുമായി വനാത്തിർത്ഥിയിൽ കഴിയുന്ന പടയപ്പ ഇടയ്ക്ക് ജനവാസകേന്ദ്രങ്ങളിലേയ്ക്ക് ഇറങ്ങാറുണ്ട്. എന്നാൽ ഇന്നലെ ഇറങ്ങിയപ്പോൾ വലിയ രീതിയിലുള്ള നാശനഷ്ടമാണ് ആന ഉണ്ടാക്കിയത്.