വേഗ റെയിലിന് കുറഞ്ഞ അളവിൽ പാത ഏറ്റെടുത്താൽ മതി; കെ വി തോമസുമായി കൂടിക്കാഴ്‌ച മുഖ്യമന്ത്രിയുടെ അറിവോടെ
കൊച്ചി: സംസ്ഥാനത്തിന്റെ വികസനത്തിനായി സഹകരിക്കുമെന്നും അതിൽ രാഷ്‌ട്രീയം നോക്കില്ലെന്നും വ്യക്തമാക്കി മെട്രോമാൻ ഇ.ശ്രീധരൻ. കൊച്ചിയിൽ വേഗ റെയിൽ പദ്ധതി സംബന്ധിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ഡിപിആർ പ്രകാരം സിൽവർ ലൈൻ പദ്ധതി അപ്രായോഗികമാണെന്ന് ഇ. ശ്രീധരൻ വ്യക്തമാക്കി. എന്നാൽ കെ റെയിൽ വിഷയത്തിൽ സർക്കാരുമായി ചർച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
വേഗ റെയിൽ പാത സംസ്ഥാനത്തിന് അത്യാവശ്യമാണെന്ന് പറഞ്ഞ ഇ.ശ്രീധരൻ പുതിയ പദ്ധതി എല്ലാവരുടെയും സഹകരണത്തോടെ നടപ്പാക്കുമെന്ന് വ്യക്തമാക്കി. പദ്ധതിയിൽ കേന്ദ്രത്തെ ഉൾപ്പെടുത്തിയാൽ അധിക സാമ്പത്തിക ബാദ്ധ്യത ഉണ്ടാകില്ലെന്ന് ഇ.ശ്രീധരൻ പറഞ്ഞു. ചീഫ് മിനിസ്‌റ്ററുടെ അറിവോടെയാണ് കെ.വി തോമസ് താനുമായി ചർച്ചയ്‌ക്ക് വന്നത്. കെ.വി തോമസ് ആവശ്യപ്പെട്ട പ്രകാരമാണ് കുറിപ്പ് നൽകിയത്.വേഗ റെയിൽ പദ്ധതി ആകാശ പാതയായോ തുരങ്ക പാതയായോ നടപ്പാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുറഞ്ഞ അളവിൽ ഭൂമിയെടുത്താൽ പാത യാഥാർത്ഥ്യമാക്കാം. നടത്തിപ്പിന് ഇന്ത്യൻ റെയിൽവെയെയോ ഡൽഹി മെട്രോയേയോ ഏൽപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഹൈ സ്‌പീഡ് റെയിൽവെ ചർച്ചയായിരുന്നു. ഹൈ സ്‌പീഡോ, സെമി ഹൈസ്‌പീഡ് റെയിലോ ആണ് അഭികാമ്യം. തന്റെ നിർദ്ദേശങ്ങൾക്ക് സംസ്ഥാന സർക്കാരിൽ നിന്ന് മറുപടി ലഭിച്ചില്ലെന്നും ഇ.ശ്രീധരൻ പറഞ്ഞു.