ജോക്കോയെ വീഴ്ത്തി, അതാ അൽകരാസ്
ലണ്ടൻ: ഇരുപത്തിനാലാം ഗ്രാൻസ്ലാം ലക്ഷ്യമിട്ടെത്തി നൊവാക്ക് ജോക്കോവിച്ചിനെ മലർത്തിയടിച്ച് ലോക ഒന്നാം നമ്പർ താരം സ്പാനിഷ് സെൻസേഷൻ കാർലോസ് അൽകരാസ് വിംബിൾഡൺ കിരീടത്തിൽ മുത്തമിട്ടു. അഞ്ച് സെറ്റകൾക്കൊടുവിൽ അഞ്ച് മണിക്കൂറോളം നീണ്ട പുരുഷ സിംഗിൾസ് ഫൈനൽ പോരാട്ടത്തിനൊടുവിലാണ് അൽകരാസ് നിലവിലെ ചാമ്പ്യൻകൂടിയായ ജോക്കോയെ വീഴ്ത്തിയത്. ആദ്യസെറ്റ് നഷ്ടമാക്കിയ ശേഷമാണ് അൽകരാസിന്റെ തിരിച്ചുവരവ്. മത്സരത്തിനിടെ നിയന്ത്രണം നഷ്ടമായി റാക്കറ്റ് അടിച്ചു തകർക്കുകവരെ ചെയ്തു ജോക്കോവിച്ച്.
ആദ്യ സെറ്റ് 6-1ന് അനായാസം ജോക്കോ സ്വന്തമാക്കി. എന്നാൽ അടുത്ത സെറ്റിൽ ഗംഭീര തിരിച്ചുവരവ് നടത്തിയ അൽകരാസ് 7-6ന് ആ സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റ് അൽകരാസ് 6-1ന് അനായാസം നേടി. നാലാം സെറ്റിൽ ജോക്കോയുടെ തിരിച്ചുവരവ്. 6-3ന്ആ സെറ്റ് സ്വന്തമാക്കി ജോക്കോവിച്ച്. എന്നാൽ നിർണായകമായ അഞ്ചാം സെറ്റ് 6-4ന് സ്വന്തമാക്കി 20കാരനായ അൽകരാസ് തന്റെ കരിയറിലെ രണ്ടാം ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കുകയായിരുന്നു.