'തെറ്റായ പ്രവർത്തി സ്‌പീക്കർ ചെയ്യില്ല', അങ്ങനെയെങ്കിൽ ഫണ്ട് അനുവദിക്കുമായിരുന്നില്ലെന്ന് ക്ഷേത്രഭാരവാഹികൾ; ഗണപതി പ്രീതിക്കായി ഷംസീർ നൽകിയത് 64 ലക്ഷം രൂപ

Tuesday 08 August 2023 10:44 AM IST

കണ്ണൂർ: മിത്ത് പരാമർശം വലിയ പ്രതിഷേധങ്ങൾ ഉയർത്തുന്നതിനിടെ സ്പീക്കർ എ എൻ ഷംസീർ,​ സ്വന്തം മണ്ഡലത്തിലെ ഗണപതി ക്ഷേത്രക്കുളം നവീകരിക്കാൻ അനുവദിച്ചത് 64 ലക്ഷം രൂപ. തലശ്ശേരി കോടിയേരിയിലെ കാരാൽതെരുവിൽ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാനാണ് തുക അനുവദിച്ചത്. ഇതിന് ഭരണാനുമതിയായെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷംസീർ തന്നെയാണ് അറിയിച്ചത്. 'ശ്യാമാംബരം മുഖ സാഗരം,​ തുളസീദളം അതിസുന്ദരം' എന്ന ഗണപതി സ്തുതിഗീതത്തോടൊപ്പം ക്ഷേത്രത്തിന്റെ വീഡിയോ ദൃശ്യവും ചേർത്തിട്ടുണ്ട്.

ഒന്നരകൊല്ലം മുൻപ് ക്ഷേത്രകമ്മിറ്റിക്കാർ നൽകിയ അപേക്ഷയ്ക്കാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്. അതേസമയം, സ്‌പീക്കറുടെ മിത്ത് പരാമർശത്തിൽ കാരാൽതെരുവിലെ ഗണപതി ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ പ്രതികരിച്ചു. ഗണപതി എന്നാൽ സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും ആളാണെന്നും അതുമായി തർക്കങ്ങളില്ലാതെ ജനങ്ങൾ സാഹോദര്യത്തോടെ വസിക്കുന്ന സ്ഥലമാണിതെന്നും ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പത്മനാഭൻ പറഞ്ഞു. തെറ്റായ ഒരു പ്രവർത്തി എം എൽ എ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അങ്ങനെയൊരു നിലപാട് അദ്ദേഹത്തിനുണ്ടെങ്കിൽ ഇത്തരമൊരു അനുമതി നവീകരണത്തിനായി ലഭിക്കുമായിരുന്നില്ലെന്നും ക്ഷേത്രകമ്മിറ്റി സെക്രട്ടറി വിജയൻ പറഞ്ഞു. ഒരു മാദ്ധ്യമത്തോടാണ് ഇരുവരും പ്രതികരണം അറിയിച്ചത്.

സ്‌പീക്കറുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തലശ്ശേരി കോടിയേരിയിലെ ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് കാരാൽതെരുവിൽ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രം. ഈ ക്ഷേത്രത്തോട് ചേർന്നുള്ള ക്ഷേത്രകുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായി.

പഴമയുടെ പ്രൗഡി നിലനിർത്തികൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും ക്ഷേത്രകുളം നവീകരണ പ്രവൃത്തികൾ ആരംഭിക്കുവാൻ സാധിക്കും...

സ്‌പീക്കർ എ ൻ ഷംസീറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ അന്തരിച്ച സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി റോഷി അഗസ്റ്റിന്റെയും ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗണപതിയെ അവഹേളിച്ചു എന്നാരോപിച്ച് സംഘപരിവാർ സംഘടനകളും എൻ എസ് എസും ഷംസീറിനെതിരെ തിരിഞ്ഞിരിക്കുന്ന അവസരത്തിലാണ് ഈ നടപടി എന്നതാണ് ശ്രദ്ധേയം. എറണാകുളം കുന്നത്തുനാട്ടിലെ പരിപാടിക്കിടെയായിരുന്നു മിത്ത് പ്രയോഗം. ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടത്തിയത് ഗണപതിക്കെന്നാണ് സംഘപരിവാർ പ്രചരിപ്പിക്കുന്നതെന്നും ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രതിഷ്ഠിക്കുന്നു എന്നുമായിരുന്നു ഷംസീറിന്റെ പരാമർശം. ഇത് ഹിന്ദു സംഘടനകൾക്കിടയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.