കോൺഗ്രസിലെ രണ്ട് മുൻ ആഭ്യന്തര മന്ത്രിമാർ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചു,​ ഉമ്മൻചാണ്ടി തേജോവധത്തിന് വിധേയമായി,​ വെളിപ്പെടുത്തലുമായി ദല്ലാൾ നന്ദകുമാർ

Wednesday 13 September 2023 8:02 PM IST

തിരുവനന്തപുരം : കോൺഗ്രസിലെ രണ്ട് മുൻ ആഭ്യന്തര മന്ത്രിമാർ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചതിന്റെ പരിണത ഫലമാണ് ഉമ്മൻചാണ്ടി തേജോവധത്തിന് വിധേയമായതിന് പിന്നിലെന്ന് ദല്ലൾ നന്ദകുമാറിന്റെ വെളിപ്പെടുത്തൽ. ഉമ്മൻചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച കത്ത് പുറത്തുവരണമെന്നും ഇവർ ആഗ്രഹിച്ചെന്നും ഇതാണ് കോൺഗ്രസിന്റെ തോൽവിക്ക് പിന്നിലെന്നും നന്ദകുമാർ പറഞ്ഞു.


ഈ കേസ് കലാപമാകണമെന്നായിരുന്നു അവർ ആഗ്രഹിച്ചിരുന്നത്. അതിന്വി.എസ്. അച്യുതാനന്ദനെ പോലെയുള്ളയാൾക്ക് മാത്രമേ കഴിയുവെന്ന് അവർക്ക് ഉത്തമബോധ്യം ഉണ്ടായിരുന്നുവെന്നും നന്ദകുമാർ പറഞ്ഞു. കോൺഗ്രസിലെ കലാപം എൽ.ഡി.എഫ് ഫലപ്രദമായി ഉപയോഗിച്ചു, 2016ലെ തിരഞ്ഞെടുപ്പിൽ അവർക്ക് മികച്ച വിജയം നേടാൻ കഴിഞ്ഞുവെന്നും നന്ദകുമാർ വ്യക്തമാക്കി. .

പിണറായി വിജയൻ തന്നോട് കടക്ക് പുറത്തെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. .എ കെ ജി സെന്ററിന് മുന്നിലുള്ള ഫ്ളാറ്റിൽവച്ചാണ് പിണറായിയെ കണ്ടത്. ഒരു ചാനലിന് കത്ത് കൈമാറിയത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണെന്നും അതിജീവിതയുമായി സംസാരിച്ച് വ്യക്തത വരുത്തിയ ശേഷമാണ് ചാനൽ കത്ത് പുറത്തുവിട്ടതെന്നും നന്ദകുമാർ പറഞ്ഞു. ലാവലിൻ സമയത്ത് പിണറായി വിജയനുമായി ചില ഇഷ്ടക്കേടുകളുണ്ടായിരുന്നുവെന്നും പിന്നീട് മാറിയെന്നും നന്ദകുമാർ വ്യക്തമാക്കി.കത്ത് തന്റെ കൈയിൽ കൊണ്ടുതന്നത് ശരണ്യ മനോജാണെന്നും, അയാൾ അതിജീവിതയെ വിറ്റ് കാശുണ്ടാക്കുകയാണെന്നും നന്ദകുമാർ ആരോപിച്ചു. അതിജീവിതയ്ക്ക് 1.25 ലക്ഷം രൂപ നൽകി. ശരണ്യമനോജിന് ഇതിനകത്ത് സാമ്പത്തിക താത്പര്യങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.