നിപ്പ പ്രതിരോധം ; കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ,​ കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടിച്ചേരലുകൾ അനുവദിക്കില്ല,​ പൊതുപരിപാടികൾക്ക് സർക്കാർ അനുമതി വേണം

Thursday 14 September 2023 7:19 PM IST

കോഴിക്കോട് : നിപ്പ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കണ്ടെയ്‌ൻമെന്റ് സോണുകളിൽ ആരാധനാലയങ്ങളിൽ ഉൾപ്പെടെ കൂടിച്ചേരലുകൾ അനുവദിക്കില്ല. കള്ള് ചെത്തുന്നതും വിൽക്കുന്നതും നിറുത്തിവയ്ക്കണമെന്നും ജില്ലാ ഭരണകൂടത്തിന്റെ പുതിയ നിർദ്ദേശത്തിൽ പറയുന്നു . ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല. ഒരു ബൈസ്റ്റാൻഡറെ മാത്രമായിരിക്കും ആശുപത്രികളിൽ അനുവദിക്കുക.

കോഴിക്കോട് ബീച്ചിലും നിയന്ത്രണം ശക്തമാക്കി. പൊതുപരിപാടികൾ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോട് കൂടി മാത്രമായിരിക്കും നടക്കുക. അതേസമയം നിപ മരണങ്ങളുടെ പശ്ചാത്തലത്തിൽ നാളെ രാവിലെ 10ന് മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന സർവകക്ഷി യോഗം കോഴിക്കോട് നടക്കും. . 11ന് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ രോഗബാധിത പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ യോഗവും നടക്കും.

അതേസമയം നിലവിലെ സാഹചര്യം വിലയിരുത്താൻ കോഴിക്കോടെത്തിയ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്നുള്ള സംഘം സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറുമായി ചർച്ച നടത്തി. രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ള 11 പേരുടെ ഫലം ഉടൻ ലഭിക്കും. ചികിത്സയിലുള്ള മൂന്നുപേരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഒമ്പത് വയസുള്ള കുട്ടി മാത്രമാണ് ഇപ്പോൾ വെന്റിലേറ്ററിൽ കഴിയുന്നത്.