'ആനപ്രേമികൾ ഇടപെട്ടില്ലായിരുന്നെങ്കിൽ അരിക്കൊമ്പൻ മര്യാദയ്ക്ക് കേരളത്തിൽ ജീവിക്കുമായിരുന്നു'; ആനയെ ആവശ്യമുള്ളവർ നാട്ടിൽ ഏറെയുണ്ടെന്ന് മന്ത്രി

Sunday 01 October 2023 12:59 PM IST

കണ്ണൂർ: ആന പ്രേമികൾ ഇടപെട്ടില്ലായിരുന്നുവെങ്കിൽ അരിക്കൊമ്പൻ കേരളത്തിലെ കാട്ടിൽ ജീവിക്കുമായിരുന്നുവെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കഴിഞ്ഞദിവസം ആറളം വളയംചാലിൽ നടന്ന ആനമതിൽ നിർമാണ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയുടെ പരാമർശം. വനംവകുപ്പ് നടപ്പിലാക്കുന്ന ഉപജീവന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

'അരിക്കൊമ്പൻ മര്യാദയ്ക്ക് കേരളത്തിൽ ജീവിച്ചിരുന്ന ആനയായിരുന്നു. ആനയെ ആവശ്യമുള്ളവർ ഏറെയുണ്ട്. ഏറ്റവും ആവശ്യമുള്ളത് ദേവസ്വം മന്ത്രിക്കാണ്. എത്ര കാശ് വേണമെങ്കിലും തരാമെന്ന് ദേവസ്വം മന്ത്രി പറഞ്ഞതാണ്. നല്ല പദ്ധതികൾക്ക് തുരങ്കം വയ്ക്കുന്ന ആനപ്രേമികൾ എന്ന കപട പരിസ്ഥിതി സ്‌നേഹികളെപ്പറ്റി ജനം ജാഗ്രത പാലിക്കണം'-മന്ത്രി ചടങ്ങിൽ പറഞ്ഞു.

അതേസമയം, ഉദ്യോഗസ്ഥർ മരംമുറിക്കാൻ അനുവദിക്കുന്നില്ലെന്ന ആക്ഷേപത്തിലും മന്ത്രി പ്രതികരിച്ചു. ഉദ്യോഗസ്ഥർ മരംമുറിക്കാൻ സമ്മതിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. മരം മുറിക്കാനും വിൽക്കാനും കർഷകർക്കുള്ള അവകാശം സംരക്ഷിക്കപ്പെടണം. കർഷകന്റെ താത്‌പര്യത്തിന്റെ പേരിലെന്ന് പറഞ്ഞ് മുതലക്കണ്ണീർ ഒഴുക്കുന്ന ചില ജനവിരുദ്ധ, കർഷക വിരുദ്ധ സംഘടനകളെക്കുറിച്ചും ജാഗ്രത പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വനംവകുപ്പ് വാച്ചർമാർക്കും വൈൽഡ് ലൈഫ് ജീവനക്കാർക്കും ഈ മാസം ശമ്പളം നൽകുമെന്നും മന്ത്രി പറഞ്ഞു. 'വനംവകുപ്പ് വാച്ചർമാർക്കും വൈൽഡ് ലൈഫിൽ ഉള്ളവർക്കും ഈ മാസം കുറച്ച് പൈസ കൊടുക്കാം. അവർക്ക് പൈസ കിട്ടാത്തതിനെപ്പറ്റി പരാതിയാണ്. കീശയിൽ പൈസ കുറവായതുകൊണ്ടാണെന്ന് മനസിലാക്കണം'-മന്ത്രി വ്യക്തമാക്കി.