വ്യാജ നിയമന കോഴ വിവാദം; ബാസിത്തിനെ മഞ്ചേരിയിൽ നിന്നും കസ്‌റ്റഡിയിലെടുത്തു

Tuesday 10 October 2023 8:37 PM IST

മലപ്പുറം: ആരോഗ്യവകുപ്പ് നിയമന കോഴവിവാദത്തിൽ ബാസിത്തിനെകസ്റ്റഡിയിലെടുത്ത് പൊലീസ്. ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായി കോഴവിവാദ പരാതിയിൽ തന്നെക്കൊണ്ട് ബാസിത്ത് ഭീഷണിപ്പെടുത്തി ഒപ്പിടീച്ചതാണെന്ന് പരാതിക്കാരനായ ഹരിദാസ് പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ബാസിതിനെ മലപ്പുറത്ത് നിന്നും തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മഞ്ചേരിയിലെ ബന്ധുവീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് പരാതിക്കാരൻ ഹരിദാസ് ഇന്നലെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. മന്ത്രിയുടെ പി.എയുടെ പേര് പറഞ്ഞാൽ അന്വേഷണം ഉണ്ടാകില്ലെന്ന് ബാസിത് പറഞ്ഞിരുന്നതായി ഹരിദാസൻ മൊഴി നൽകിയിരുന്നു. ഇതോടെ നിയമന കോഴ തട്ടിപ്പിലെ സൂത്രധാരൻ ബാസിത്താണെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ബാസിതിനെ നാളെ തിരുവനന്തപുരത്തെത്തിക്കും എന്നാണ് വിവരം. ഇയാളെ നാളെ ഹരിദാസനുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. മരുമകൾക്കായി അപേക്ഷ നൽകിയത് ബാസിതിനോട് പറഞ്ഞിരുന്നു. ഒരു ലക്ഷം രൂപയും നൽകി. അഖിൽ സജീവിന് 25000 രൂപയും ലെനിന് 50000 രൂപയും നൽകിയെന്നാണ് ഹരിദാസൻ മൊഴി നൽകിയത്. മന്ത്രിയോഫീസിൽ ലിസ്റ്റുണ്ടെന്ന് പറഞ്ഞ് സെക്രട്ടറിയേറ്റിലേക്ക് തന്നെ കൊണ്ടുപോയാതായും മന്ത്രിയോഫീസിൽ പ്രവേശനമില്ലെന്ന് പറഞ്ഞ് മടക്കികൊണ്ടുവന്നെന്നും ഹരിദാസൻ പൊലീസിനോട് പറഞ്ഞിരുന്നു.