ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനിടെ ആരാധകരിൽ നിന്ന് പിന്തുണ കിട്ടിയില്ല, ലോകകപ്പ്  പോലെയല്ല തോന്നിയതെന്ന് പാക് ടീം ഡയറക്ടർ, പ്രതികരിച്ച് ഐ സി സി

Monday 16 October 2023 9:15 PM IST

അഹമ്മദാബാദ്: 2023 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിൽ കഴിഞ്ഞ ദിവസം ഇന്ത്യ വിജയിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യയ്‌ക്കെതിരായ തോൽവിയ്ക്ക് ശേഷം പാക് ക്രിക്കറ്റ് ടീം ഡയറക്ടർ മിക്കി ആർതർ നടത്തിയ വിവാദ പരാമർശമാണ് ചർച്ചയാകുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കാണികളിൽ പാകിസ്ഥാൻ ടീമിന്റെ ആരാധകരിൽ നിന്നോ സംഘാടകരിൽ നിന്നോ യാതൊരു പിന്തുണയും ലഭിച്ചില്ല. ഇത് ലോകകപ്പ് മത്സരം പോലെയല്ല മറിച്ച് ബി സി സി ഐ സംഘടിപ്പിക്കുന്ന ഇന്ത്യ - പാകിസ്ഥാൻ മത്സരം പോലെയാണ് തോന്നിയതെന്നും മിക്കി ആർതർ മത്സര ശേഷം ആരോപിച്ചു.

മത്സരത്തിനിടെ സ്റ്റേഡിയത്തിൽ 'ദിൽ ദിൽ പാകിസ്ഥാൻ' എന്ന വാചകം ഒരു തവണ പോലും മുഴങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇത് തോൽവിയ്ക്ക് ഒരു കാരണമായി താൻ കാണുന്നില്ലെന്നും മിക്കി ആർതർ വ്യക്തമാക്കി. ആർതറിന്റെ അതേ കാഴ്ചപ്പാടാണ് തനിക്കെന്ന് മത്സര ശേഷം പാകിസ്ഥാൻ പരിശീലകൻ ഗ്രാന്റ് ബ്രാഡ്ബേൺ പറഞ്ഞിരുന്നു. പാക് ആരാധകർ സ്റ്റേഡിയത്തിൽ എത്താതിരുന്നത് നിർഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മിക്കി ആർതറുടെ ആരോപണത്തോട് പ്രതികരിച്ച് ഐ സി സി ചെയർമാൻ ഗ്രെഗ് ബാർക്ലേ രംഗത്തെത്തിയിരുന്നു. ഇത്തരം ആരോപണങ്ങൾ സ്വാഭാവികമാണെന്നും ലോകകപ്പ് കഴിയുമ്പോൾ ഇത് എക്കാലവും ഓർത്തിരിക്കാവുന്നൊരു ലോകകപ്പായിരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ ടൂർണമെന്റിനും ഇത്തരത്തിൽ പലഭാഗങ്ങളിൽ നിന്ന് വിമർശനം ഉയരാറുണ്ടെന്നും അതെല്ലാം സ്വാഭാവികമാണെന്നും ആർതറുടെ ആരോപണം പരിശോധിക്കുമെന്നും ഗ്രെഗ് ബാർക്ലേ പറഞ്ഞു. ലോകകപ്പ് തുടങ്ങിയിട്ടല്ലേയുള്ളു. എങ്ങനെ മുന്നോട്ട് പോകുന്നുവെന്ന് നമുക്ക് നോക്കാം. മാറ്റം വരുത്തേണ്ട കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ തയാറാണെന്നും ബാര്‍ക്ലേ പറഞ്ഞു.