ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ കേസിൽ  ഹർജി തള്ളി; വിധിയിൽ അത്ഭുതമില്ലെന്ന് പരാതിക്കാരൻ

Monday 13 November 2023 3:25 PM IST

കൊച്ചി: ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം. പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നും ലോകായുക്ത വിധിച്ചു. അഴിമതിക്ക് തെളിവില്ലെന്നും ലോകായുക്ത വിധിയിൽ വ്യക്തമാക്കി. ഉപലോകായുക്തമാർ വിധിപറയരുതെന്ന ഹർജിക്കാരന്റെ അപേക്ഷയും തള്ളിയിട്ടുണ്ട്.

ലോകായുക്ത ഫുൾബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.വിധിയിൽ അത്ഭുതമില്ലെന്നായിരുന്നു ഹർജിക്കാരൻ ആർ എസ് ശശികുമാർ പ്രതികരിച്ചത്. ലോകായുക്തയിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്ത സ്വാധീനിക്കപ്പെട്ടെന്നും ലോകായുക്ത മുട്ടിലിയഴുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കേസിൽ മാർച്ച് 31ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് ഭിന്നവിധി പറഞ്ഞതോടെയാണ് ഫുൾ ബെഞ്ചിലേക്ക് വിട്ടത്.മുഖ്യമന്ത്രിക്കും ആദ്യ പിണറായി മന്ത്രിസഭയിലെ 18 മന്ത്രിമാർക്കുമെതിരെ 2018ലാണ് ഹർജി ഫയൽ ചെയ്‌തത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രാഷ്ട്രീയക്കാർക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് പണം നല്‍കിയെന്നായിരുന്നു ഹർജിയിലെ ആരോപണം. 2019ൽ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വിശദമായ വാദങ്ങൾക്ക് ശേഷം പരാതിയുടെ സാധുത പരിശോധിച്ചാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.

എൻ.സി.പി നേതാവായിരുന്ന ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും മുൻ ചെങ്ങന്നൂർ എംഎൽഎ കെ.കെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് കടം തീർക്കാൻ എട്ടര ലക്ഷം രൂപയും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന് അകമ്പടി പോയ വാഹനം അപകടത്തിൽ പെട്ട് മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും സർക്കാർ അനുവദിച്ചിരുന്നു. ഈ തുക അനുവദിച്ച നടപടികൾ അഴിമതിയും സ്വജനപക്ഷപാതവും ആണെന്നാണ് കേസ്.

Advertisement
Advertisement