യേശുദാസിന് വിവരമില്ല, എന്നെ തെറി വിളിക്കാൻ ധൈര്യം ഉള്ളവർ കേരളത്തിൽ ഇല്ല; ഒരിക്കൽ ഒരു സ്ത്രീ വിളിച്ച് ഇത്രമാത്രം പറഞ്ഞെന്ന് മൈത്രേയൻ
യേശുദാസ് പാട്ടുപാടുമെന്ന് വച്ച് പ്രത്യേകിച്ച് വിവരം വരുമോയെന്ന് ആക്ടിവിസ്റ്റ് മൈത്രേയൻ. ഇസ്രയേൽ -ഹമാസ് യുദ്ധത്തെക്കുറിച്ച് പല സെലിബ്രിറ്റികളും പ്രതികരിക്കാത്തതിനെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകവേയാണ് അദ്ദേഹത്തിന്റെ പരാമർശം.
'അവർ പ്രതികരിക്കുന്നോ ഇല്ലയോ എന്നതൊന്നും എന്റെ വിഷയമല്ല. സെലിബ്രിറ്റകളായിരിക്കുന്നവർ പ്രതികരിക്കേണ്ട ആവശ്യം എന്താ. സിനിമാ താരങ്ങളാണല്ലോ ഏറ്റവും വലിയ സെലിബ്രിറ്റികൾ. അവർക്കെന്ത് വിവരമാണ് ഉള്ളത്. ചായക്കടയിൽ പോയിട്ട് വസ്ത്രം ചോദിക്കുന്നതുപോലെയാ. അറിയപ്പെടുന്നെന്ന് മാത്രമേ ഉള്ളൂ. അവരെ ആളുകൾ ഫോളോ ചെയ്യുന്നുണ്ടെന്നതുകൊണ്ട് അവർക്ക് വിവരം വരത്തില്ല. ഒരു സിനിമയിൽ അഭിനയിച്ചാൽ പ്രസിദ്ധരാകും. അതുകൊണ്ട് അവർക്കെന്തെങ്കിലും അറിവ് കൂടുതൽ വരുമോ. രാഷ്ട്രീയമായ ധാരണയുണ്ടോകുമോ. യേശുദാസ് പാട്ട് പാടും. അതുകാരണം അയാൾക്ക് പ്രത്യേകിച്ച് വിവരം വരുമോ. എന്തറിവുണ്ടാകും. അയാളുടെ എത്രയോ സ്‌റ്റേറ്റ്‌മെന്റ് ഉണ്ട്. കേൾക്കുമ്പോൾ നമുക്ക് വിഷമം വരത്തില്ലേ.'- അദ്ദേഹം പറഞ്ഞു.
പാർട്ടിക്കാരോ മാറ്റോ വിളിച്ച് ഭീഷണിപ്പെടുത്തിയോ എന്ന അവതാരകയുടെ ചോദ്യത്തോടും മൈത്രേയൻ പ്രതികരിച്ചു. 'ഒരിക്കലുമില്ല. അതിന് ധൈര്യമുള്ള കേരളത്തിൽ ഉണ്ടെന്ന് ഞാൻ വിചാരിക്കുന്നില്ല. ഇതുവരെ ഫോണെടുത്ത് വിളിച്ച് എന്നോട് സംസാരിക്കാൻ ധൈര്യമുള്ള അധികം മലയാളികളെ ഞാൻ കണ്ടിട്ടില്ല. ചിലർ എന്നെ വിളിച്ച് നിങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന് പറയും. അത്രയാണ് ഉണ്ടായിട്ടുള്ളത്. ഒരിക്കൽ ഒരു സ്ത്രീ എന്നെ വിളിച്ച് നിങ്ങൾ എന്തൊക്കെയാണ് കാണിക്കുന്നതെന്ന് ചോദിച്ചിട്ടുണ്ട്. അപ്പോഴും മോശമായിട്ടൊന്നും പറഞ്ഞിട്ടില്ല. പിറകിൽ നിന്നൊരാൾ സംസാരിക്കുന്നത് കേൾക്കാമായിരുന്നു. ചീത്ത പറയടീന്ന്. അപ്പോൾ ഞാൻ പറഞ്ഞു, അയാളോട് പറ ചീത്ത പറഞ്ഞാലൊന്നും ഞാൻ നിർത്തത്തില്ലെന്ന്. '- എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.