ജനസഞ്ചയം നാടിന്റെ ഭാവി ഭദ്രമെന്നതിന് തെളിവ്: മുഖ്യമന്ത്രി
തൃത്താല: ഓരോ മണ്ഡലത്തിൽ നവകേരള സദസെത്തുമ്പോഴും ഒഴുകിയെത്തുന്ന ജനസഞ്ചയം നാടിന്റെ ഭാവി ഭദ്രമാണെന്നതിന് തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തുന്ന നവകേരള സദസിന്റെ പാലക്കാട് ജില്ലയിലെ ആദ്യ പൊതുപരിപാടി തൃത്താല മണ്ഡലത്തിലെ ചാലിശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനേകം പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ മറികടന്ന് ലോകത്തെ അദ്ഭുതപ്പെടുത്തിയ സംസ്ഥാനമാണ് നമ്മുടേത്. പ്രതിസന്ധികളിൽ നിൽക്കുമ്പോഴും ദേശീയപാത വികസനം നല്ല രീതിയിൽ നടത്താനായി. മലയോര ഹൈവേ, തീരദേശ ഹൈവേ നിർമ്മാണ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഗെയിൽ പൈപ്പ് ലൈൻ യാഥാർത്ഥ്യമായി. ഇത്തരത്തിൽ ജനങ്ങളെ തൊടുന്ന വിഷയങ്ങളിലെല്ലാം ഇടപെടുന്നതിനും വികസന പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിനും സർക്കാരിന് സാധിക്കുന്നുണ്ട്. എന്നാൽ നിരവധി പ്രശ്നങ്ങളെ നേരിടുന്ന ഈ സമയത്ത് പിന്തുണച്ചില്ലെങ്കിൽ പിന്നെയെപ്പോൾ എന്ന ചോദ്യം ബാക്കിയാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷനായി. മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, പി.രാജീവ്, ജി.ആർ.അനിൽ എന്നിവർ സംസാരിച്ചു. മറ്റു മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്ത് ഹസാർഡ് ലൈസൻസ് ലഭിച്ച രണ്ടാമത്തെ വനിതയായ തൃത്താല സ്വദേശി ബർക്കത്ത് നിഷയെ മന്ത്രി പി.രാജീവ് ആദരിച്ചു. കർഷക തൊഴിലാളിയായ കൂടല്ലൂർ ഉണ്ണി മുഖ്യമന്ത്രിക്ക് നെൽകതിർ സമ്മാനിച്ചു. അലോക് സ്കറിയ, ശിവരഞ്ജിനി എന്നിവർ വരച്ച മുഖ്യമന്ത്രിയുടെ ചിത്രം അദ്ദേഹത്തിന് കൈമാറി.