ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസിൽ പിടിയിലായത് മുഖ്യപ്രതികൾ; പൊലീസ് ആത്മാർത്ഥമായി പ്രവർത്തിച്ചെന്ന് മുഖ്യമന്ത്രി
പാലക്കാട്: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായത് മുഖ്യപ്രതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ സംഘത്തെ അഭിനന്ദിക്കുന്നതിനൊപ്പം, പൊലീസിനെ കുറ്റപ്പെടുത്താൻ ശ്രമിച്ചവരെ വിമർശിക്കുകയും ചെയ്തു.
രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ചിലർ പൊലീസ് സ്റ്റേഷൻ ഉപരോധിക്കാൻ എത്തിയത്. പൊലീസ് ആത്മാർത്ഥമായി പ്രവർത്തിച്ചു. പൊലീസിന്റെ അന്വേഷണ മികവാണ് പ്രതികളിലേക്ക് എത്തിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'വിചിത്രമായ ആരോപണവുമായി ഒരു നേതാവ് രംഗത്തുവന്നു. മയക്കുമരുന്ന് ചോക്ലേറ്റ് ഉണ്ടത്രേ. അത് നൽകി പ്രതിയെക്കൊണ്ട് പൊലീസ് കുറ്റം സമ്മതിച്ചതാണെന്നൊരു ന്യായീകരണവുമായി നേതാവ് വന്നത് ഓർക്കുന്നത് നല്ലതാണ്.'- മുഖ്യമന്ത്രി പറഞ്ഞു.
'അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ പൊലീസിന് നേരെയുണ്ടായത് മുൻവിധിയോടെയുള്ള കുറ്റപ്പെടുത്തലുകൾ. അത് ശരിയായ കാര്യമല്ല. കൊല്ലത്തെ കുട്ടിയുടെ കാര്യത്തിൽ ഒരു പരിധിവരെ മാദ്ധ്യമങ്ങൾ നല്ല സമീപനത്തോടെയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആ സമീപനവും ശ്രദ്ധയും കുറേക്കൂടി സൂക്ഷ്മതയോടെ തുടർന്നും ഉണ്ടാകണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്.'- മുഖ്യമന്ത്രി വ്യക്തമാക്കി.
കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാലയത്തിൽ വാവ എന്നറിയപ്പെടുന്ന പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരാണ് അറസ്റ്റിലായത്. തെങ്കാശിക്ക് സമീപം പുളിയറൈയിലെ ഹോട്ടലിൽ നിന്നാണ് ഇവരെ പിടികൂടിയത്. തനിക്ക് കോടികളുടെ സാമ്പത്തിക ബാദ്ധ്യതയുണ്ടെന്നും അത്യാവശ്യം തീർക്കേണ്ട ഇടപാടിനുള്ള പണം കണ്ടെത്താനാണ് പൂയപ്പള്ളിയിൽനിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതെന്നും പത്മകുമാർ മൊഴി നൽകിയിട്ടുണ്ട്.